covid-cases

ന്യൂഡല്‍ഹി: രാജ്യത്ത് അറുപതിനായിരത്തിലേറെ കൊവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ 20,000ത്തിലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നത് രാജ്യത്തിന് പ്രതീക്ഷയേകുകയാണ്.

രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ആറാഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നമ്പറിലേക്കെത്തിയെന്നതും ആശ്വാസകരമാണ്. എട്ട് ലക്ഷത്തില്‍ താഴെ ആക്ടീവ് കേസുകള്‍ മാത്രമാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് ഇന്ന് 62,212 കൊവിഡ് കേസുകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെയെണ്ണം 74.3 ലക്ഷം ആയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം 70,816 ആളുകള്‍ കൂടി കൊവിഡ് മുക്തമായതോടെ ആക്ടീവ് കേസുകള്‍ 7.95 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്.

65.2 ലക്ഷം ആളുകളാണ് രാജ്യത്ത് കൊവിഡ് മുക്തരായിരിക്കുന്നത്. കഴിഞ്ഞ ആറാഴ്ചയ്ക്കിടയില്‍ ഇതാദ്യമായാണ് രാജ്യത്ത് ആക്ടീവ് കേസുകള്‍ എട്ട് ലക്ഷത്തില്‍ താഴെയെത്തുന്നത്. പത്തിലേറെ ദിവസമായി 9 ലക്ഷത്തില്‍ താഴെ കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ആക്ടീവ് കേസുകളിലുണ്ടാകുന്ന കുറവ് രാജ്യത്തിന് പ്രതീക്ഷയേകുന്നതാണ്.


കൊവിഡ് കേസുകള്‍ ഉയരുന്നത് ഈ സംസ്ഥാനങ്ങളില്‍

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് നിലവില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ നിലവില്‍ രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രം ഉന്നതതല സംഘത്തെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്.


കൊവിഡ് തീവ്രബാധിത സംസ്ഥാനങ്ങള്‍ ഇവ

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നിലവില്‍ മഹാരാഷ്ട്രയിലാണ്. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുപി ഒഴികെയുള്ള ഈ സംസ്ഥാനങ്ങളിലെല്ലാം നിലവില്‍ താരതമ്യേന ഉയര്‍ന്ന രീതിയിലുള്ള കൊവിഡ് കേസുകള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ 11,447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, 306 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.


രാജ്യത്ത് നിലവിലെ കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 62,212 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 74,32,681 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 7,95,087 ആളുകളാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 837 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 1,12,998 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.