
കൊൽക്കത്ത: വീട്ടിൽ കടന്നുകയറിയ മോഷ്ടാക്കളുടെ അടിയേറ്റ് വീട്ടമ്മ മരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. പശ്ചിമബംഗാളിലെ 24 സൗത്ത് പർഗാനാസ് ജില്ലയിലാണ് സംഭവം. സുഭിയ ബീവിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അലി ഹുസൈൻ മൊല്ല ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്. മോഷണ സംഘത്തിന്റെ തലവൻ ഉൾപ്പടെ നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
പതിനാലുപേരടങ്ങുന്ന മോഷണ സംഘമാണ് അലി ഹുസൈന്റെ വീട്ടിലെത്തിയത്. പണവും സ്വർണവും ഉൾപ്പടെ വിലപിടിപ്പുളള വസ്തുക്കൾ കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ അലിയും ഭാര്യയും ചേർന്ന് തടയാൻ ശ്രമിച്ചു. അതോടെ മോഷ്ടാക്കൾ ഇരുവരുടെയും നേരേ തിരിഞ്ഞു. ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ബഹളംകേട്ട് അയൽവാസി എത്തി. അയാളെയും മോഷ്ടാക്കൾ ആക്രമിക്കാൻ ശ്രമിച്ചു.
കൂടുതൽ അയൽവാസികൾ സ്ഥലത്തെത്തിയതോടെ മോഷ്ടാക്കൾ സ്ഥലം വിട്ടു. നാട്ടുകാരാണ് അലിയെയും ഭാര്യ സുഭിയയെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ, സുഭിയയുടെ ജീവൻ രക്ഷിക്കാനായില്ല. ശേഷിക്കുന്ന മോഷ്ടാക്കൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.