amithshaw

ന്യൂഡൽഹി: ഇന്ത്യയുടെ ഒരുതുണ്ടു ഭൂമിയും ആർക്കും വിട്ടുകൊടുക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ സൈന്യത്തിനും രാജ്യത്തിന്റെ നേതൃത്വത്തിനും കഴിവുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ യുദ്ധത്തിന് തയ്യാറാവാൻ ചൈനീസ് പ്രസിഡന്റ് സി ജിൻപിംഗ് സൈന്യത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അമിത്ഷായുടെ പരാമർശം. അതിർത്തിപ്രശ്നം പരിഹരിക്കാൻ സൈനിക തലത്തിലും നയതന്ത്രലത്തിലും സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'എല്ലാ രാജ്യങ്ങളും ജനതയും യുദ്ധത്തിന് എപ്പോഴും സജ്ജമാണ്. ഏതുതരത്തിലുളള ആക്രമണത്തോടും പ്രതികരിക്കുന്നതിനുവേണ്ടിയാണ് രാജ്യങ്ങൾ സൈന്യത്തെ പരിപാലിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സേന എല്ലായ്പ്പോഴും തയ്യാറാണ്. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമർശിച്ചല്ല ഞാൻ ഇങ്ങനെ പറയുന്നത്'- അമിത്ഷാ വ്യക്തമാക്കി. അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും തമ്മിലുളള സൈനിക തല ചർച്ചകൾ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 13നായിരുന്നു ഇന്ത്യ, ചൈന നയതന്ത്ര ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും തമ്മിൽ ഏഴാം റൗണ്ട് ചർച്ച നടന്നത്. 12 മണിക്കൂറിലധികമാണ് ചർച്ച നീണ്ടത്. നേരത്തേ അതിർത്തിയിൽ കടന്നുകയറാനുളള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യൻ സൈന്യം വിഫലമാക്കിയിരുന്നു. അതിർത്തിയിൽ ആവശ്യമെങ്കിൽ തോക്കുപയോഗിക്കാനും സൈന്യത്തിന് അനുവാദം നൽകിയിരുന്നു.