rahul-and-priyanka

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പെൺകുട്ടികളെ സംരക്ഷിക്കുന്നതിന് പകരം യു.പി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

' 'ബേട്ടി ബച്ചാവോ (പെൺകുട്ടികളെ രക്ഷിക്കൂ) എന്നായിരുന്നു തുടക്കം.

ഇപ്പോൾ 'കുറ്റവാളികളെ രക്ഷിക്കൂ' എന്ന രീതിയിലാണ്.'- പെൺകുട്ടിയെ ആക്രമിച്ചയാളെ ബി.ജെ.പി എം.എൽ.എ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പത്രവാർത്തയോടൊപ്പം രാഹുൽ ഗാന്ധി കുറിച്ചു.

ബി.ജെ.പി എം.എൽ.എയും പാർട്ടി പ്രവർത്തകരും ചേർന്ന് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടക്കുകയും പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോകുകയുമായിരുന്നു. സംഭവത്തിന്റെ റിപ്പോർട്ടുകൾ പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ ഷെയർ ചെയ്തു. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ തകർന്നടിഞ്ഞതായും പ്രിയങ്കപറഞ്ഞു.

ഹാഥ്‌രസ് സംഭവത്തിന് ശേഷം യു.പി സർക്കാരിനെതിരായ വിമർശനം കോൺഗ്രസ് ശക്തമാക്കിയിരുന്നു.