shashi-tharoor

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ലാഹോര്‍ സാഹിത്യോത്സവത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കൊവിഡ് മഹാമാരി നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. എന്നാല്‍ തരൂര്‍ 'ആഗോളതലത്തില്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന്' ബി.ജെ.പി ആരോപിച്ചു. കൊവിഡ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ തന്നെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതാണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് ഗൗനിച്ചില്ലെന്നും ശശി തരൂര്‍ ആരോപിച്ചു.

'ഇന്ത്യയിലെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ല, അത് അവിടുത്തെ ജനങ്ങള്‍ക്ക് അറിയാം. കൊവിഡിനെ ഗൗരവത്തിലെടുക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്നും ഫെബ്രുവരി മാസത്തില്‍ തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കണം. എന്നാല്‍ പ്രധാനമന്ത്രി മോദി അതനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ' തരൂര്‍ പറഞ്ഞു. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ വിര്‍ച്വല്‍ പ്രസംഗത്തിലായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍.

യു.എസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം, തബ്ലീഗ് ജമാഅത്ത് സമ്മേളനം തുടങ്ങി പല വിഷയങ്ങളെപ്പറ്റിയും ശശി തരൂര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. മഹാമാരി മൂലം അസഹിഷ്ണുതയും മുന്‍വിധിയും രാജ്യത്ത് വര്‍ധിച്ചെന്നും തങ്ങള്‍ അതിനെ നേരിടുകയാണെന്നും തരൂര്‍ പറഞ്ഞു. മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ ഉപയോഗിച്ചെന്നും തരൂര്‍ ആരോപിച്ചു.

അതേസമയം, പ്രധാനമന്ത്രിയ്‌ക്കെതിരായ ശശി തരൂരിന്റെ വാക്കുകള്‍ക്കു പിന്നാലെ പ്രതിരോധവുമായി ബി.ജെ.പി രംഗത്തെത്തി. 'ആഗോളതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു' എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. പാകിസ്ഥാന്റെ വേദിയില്‍ വെച്ച് ഇന്ത്യയെ അപമാനിക്കുന്നതാണ് തരൂരിന്റെ പരാമര്‍ശമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. സ്വയം ബുദ്ധിജീവിയെന്ന് വിളിക്കുന്നത് 'ബുദ്ധിശൂന്യവും അപക്വവുമാണെ'ന്നും മോദിയെ താറടിക്കുന്നതാണ് കോണ്‍ഗ്രസിന് താത്പര്യമെന്നും ബി.ജെ.പി വിമര്‍ശിച്ചു.