rahul-eswar

തിരുവനന്തപുരം: ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെതുടർന്നാണ് രാഹുൽ ഈശ്വറിന്റെ അഭ്യർത്ഥന.

'മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുത്പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്‌ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ കല്യാണം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും' -രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

മുസ്‌ലിം പ്രത്യുത്പാദനം വര്‍ദ്ധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുത്പാദനം കുറയുന്നതിലാണ് ആശങ്കയെന്നും രാഹുല്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നും രാഹുൽ അവകാശപ്പെടുന്നു. വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരമാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

നേരത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന് മോദി പറഞ്ഞിരുന്നു.

പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സുമാണ് രാജ്യത്ത് നിയമപ്രകാരം വിവാഹിതരാകാന്‍ അനുവദിച്ചിരിക്കുന്ന പ്രായം. ഇതില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് ഉയര്‍ത്തിയേക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹപ്രായവും സ്ത്രീകള്‍ അമ്മയാകുന്ന പ്രായവും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 22ന് അറിയിച്ചിരുന്നു.