
വാഷിംഗ്ടൺ: അമേരിക്കയിൽ സുപ്രീംകോടതി ജസ്റ്റിസ് നിയമനവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധ റാലിയുമായി വനിതകൾ. അന്തരിച്ച ജസ്റ്റിസ് റൂത്ത് ബദർ ജിൻസ് ബർഗിന്റെ സ്മരണയ്ക്കും കൺസർവേറ്റീവ് ജഡ്ജ് ആമി കോണി ബാരറ്റിനെ സുപ്രീംകോടതിയിൽ നിയമിക്കാനുള്ള തീരുമാനത്തിനുമെതിരെയാണ് ആയിരക്കണക്കിന് വനിതകൾ റാലി നടത്തിയത്.
ഒക്ടോബർ 22നാണ് അമേരിക്കൻ സെനറ്റ് ജുഡിഷ്യറി കമ്മിറ്റി ബാരറ്റിനെ നാമനിർദ്ദേശം ചെയ്യുന്നത്. ഡമോക്രോറ്റുകളുടെ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് ഈ തീരുമാനം. നവംബർ മൂന്നിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസം.
കാൻസർ ബാധിതയായിരുന്ന റൂത്ത് കഴിഞ്ഞമാസമായിരുന്നു അന്തരിച്ചത്. ഇവർക്ക് പകരം കൺസർവേറ്റീവ് ജഡ്ജ് ആമി കോണി ബാരറ്റിനെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാഷിംഗ്ടണിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അണിനിരന്ന പ്രതിഷേധക്കാർ ട്രംപിന്റെ സുപ്രീം കോടതി നോമിനിക്കെതിരെ പ്രതിഷേധിക്കാനും നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്താനും ആഹ്വാനം ചെയ്തതായാണ് റിപ്പോർട്ടുകൾ.