
ജിദ്ദ: കാലാവധി കഴിഞ്ഞ കാപ്പിപ്പൊടി കൊണ്ട് വർണവിസ്മയം തീർക്കുകയാണ് സൗദി സ്വദേശിയായ ഒഹുദ് അബ്ദുല്ല അൽമാകി എന്ന യുവതി. ഒഹുദിന്റെ പ്രയത്നം വെറുതെ പാഴായില്ല. ലോകത്തെ ഏറ്റവും വലിയ 'കോഫി പെയിന്റിംഗ്' വരച്ചതിന് ഒഹുദിന് ഗിന്നസ് റെക്കോഡ് ലഭിച്ചു. 220 ചതുരശ്ര മീറ്റർ നീളത്തിൽ സൗദിയിലെയും അയൽരാജ്യമായ യു.എ.ഇയിലെയും നേതാക്കളുടെ ചിത്രമാണ് അൽമാകി പകർത്തിയത്. സൗദി അറേബ്യയിലേയും യു.എ.ഇയിലേയും സ്ഥാപക നേതാക്കളായ അബ്ദുൾ അസീസ് ബിൻ സൗദ്, ഷേഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. ഇതിന് താഴെയായി മറ്റ് പല നേതാക്കളുടേയും ചിത്രങ്ങളുണ്ട്.
'45 ദിവസത്തെ തുടർച്ചയായ അധ്വാനം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. രണ്ടു സാക്ഷികളുടെ നിരീക്ഷണവും വീഡിയോ റെക്കോഡിംഗും ഉണ്ടായിരുന്നു.' -ഒഹുദ് പറഞ്ഞു. 'നസീജ് വൺ' എന്നാണ് ഈ ആർട്ട്വർക്കിന് പേരിട്ടിരിക്കുന്നത്. ഏഴു തുണികൾ ബന്ധിപ്പിച്ച കാൻവാസിൽ ജിദ്ദയിലായിരുന്നു കാപ്പിപ്പൊടിയിലെ ചിത്രരചന. ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് ലോകത്തെ ഓർമ്മിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഒഹുദ് പറഞ്ഞു.
ഗിന്നസിന്റെ വിശദീകരണമനുസരിച്ച് ഒഹുദ് നാലരക്കിലോ കാപ്പിയാണ് ചിത്രനിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതാദ്യമാണ് ഒരു സൗദി വനിത ഒറ്റക്ക് റെക്കോഡിന് ഉടമയാകുന്നതെന്ന് ഗിന്നസ് അധികൃതർ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വനിതകളുടെ ശാക്തീകരണത്തിന് തന്റെ നേട്ടങ്ങൾ കരുത്തുപകരുമെന്ന് അൽമാകി പ്രത്യാശ പ്രകടിപ്പിച്ചു.