pic

പുതുച്ചേരി: ഓൺലൈൻ ചൂതാട്ടത്തിലൂടെ 30 ലക്ഷം രൂപയുടെ കടബാധ്യത വരുത്തിവച്ച യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു.പുതുച്ചേരി സ്വദേശി വിജയകുമാറാണ് ഭാര്യയ്ക്കും മക്കൾക്കും വാട്സാപ്പിൽ ശബ്ദ സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് വളരെ അധികം കടമുണ്ട്. ഇത് തിരികെ അടയ്ക്കാൻ പണമില്ലെന്നും ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്നും യുവാവ് കുടുംബത്തിനയച്ച സന്ദേശത്തിൽ പറയുന്നു.

മൊബൈൽ സിം കാർഡുകളുടെ ഹോൾസെയിൻ കച്ചവടക്കാരനായ വിജയകുമാർ ലോക്ഡൗൺ സമയത്താണു ഓൺലൈൻ ചൂതാട്ടം ആരംഭിച്ചത്. റമ്മി ഉൾപ്പെടെയുള്ള കളികളിൽ നിന്നു ആദ്യം ചെറിയ രീതിയിൽ പണം ലഭിച്ചു.തുടർച്ചയായി കളിച്ചതോടെ പിന്നീട് ഇതിന് അടിമയാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി ചൂതാട്ടം തുടങ്ങി. 30 ലക്ഷം രൂപയുടെ കടക്കെണിയിലായപ്പോഴാണ് വിജയകുമാറിന് കളികെെവിട്ട് പോയെന്ന് മനസിലായത്.

ആത്മഹത്യ ചെയുമെന്ന വിജയകുമാറിന്റെ സന്ദേശം ലഭിച്ച ഉടൻ കുടുംബം പൊലീസിൽ പരാതി നൽകി. പിന്നാലെ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെയാണു പ്രദേശത്തെ തടാകക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.പൊലീസ് എത്തി മൃതദേഹം വൈദ്യപരിശോധനയ്ക്കായി ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലേക്ക് മാറ്റി.