
ന്യൂഡൽഹി: നിലവിൽ ലോകത്താകമാനമായി 300ൽപരം കൊവിഡ് വാക്സിനുകളാണ് നിർമാണഘട്ടത്തിലിരിക്കുന്നത്. ഇതിൽ ഏറ്റവും ഗുണമേന്മയുണ്ടെന്നും ഏറ്റവും മികച്ച രീതിയിൽ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നതും മരുന്ന് കമ്പനിയായ ആസ്‌ട്രാസെനേക്കായുമായി ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുക്കുന്ന 'ഓക്സ്ഫോർഡ് വാക്സിൻ' എന്ന പേരിൽ അറിയപ്പെടുന്ന 'കൊവിഷീൽഡ്' വാക്സിനാണ്.
പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ് വാക്സിൻ നിലവിൽ ഉള്ളത്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിലും വാക്സിന്റെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ശുഭകരമായ ഒരു വാർത്ത പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ അവസാനത്തോടെ 'കൊവിഷീൽഡ്' വാക്സിന്റെ 600 മുതൽ 700 വരെ ഡോസുകൾ തയ്യാറാക്കാൻ കഴിയുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരിക്കുന്നത്.
എന്നിരുന്നാലും അടുത്ത വർഷം മാർച്ച് മാസം മുതൽ മാത്രമേ വാക്സിൻ കമ്പോളത്തിലെത്തിക്കാൻ സാധിക്കൂ എന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നുണ്ട്. എന്നാൽ മാർക്കറ്റിലെത്തിക്കഴിഞ്ഞ ശേഷം വൻതോതിൽ 'കൊവിഷീൽഡ്' വാക്സിൻ ഉത്പാദിപ്പിക്കാൻ ആണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പുകളിൽ നിന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് വേണം വാക്സിൻ വിതരണത്തിന് തയ്യാറെടുക്കേണ്ടതെന്നാണ് പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.