pic

ന്യൂഡൽഹി: 2021 ഫെബ്രുവരിയോടെ ഇന്ത്യൻ ജനതയുടെ 50 ശതമാനം പേർക്ക് കൊവിഡ് രോഗം ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. രോഗവ്യാപനം മന്ദഗതിയിലാക്കുന്നതിനായി സർക്കാർ രൂപീകരിച്ച പ്രത്യേക കമ്മിറ്റി അംഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

"ഞങ്ങളുടെ ഗണിതശാസ്ത്ര മോഡൽ കണക്കുകൾ പ്രകാരം ജനസംഖ്യയുടെ ഏകദേശം 30 ശതമാനം പേർ നിലവിൽ രോഗബാധിതരാണ്. ഫെബ്രുവരിയിൽ ഇത് 50 ശതമാനം വരെ ഉയരും." കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്‌നോളജി പ്രൊഫസറും കമ്മിറ്റി അംഗവുമായ മനീന്ദ്ര അഗർവാൾ പറഞ്ഞു.

നിലവിലെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സമിതിയുടെ കണക്കുകൾ സർക്കാർ സർവേകളേക്കാൾ വളരെ കൂടുതലാണെന്നും മനീന്ദ്ര അഗർവാൾ കൂട്ടിച്ചേർത്തു. മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ ഈ കണക്കുകളിൽ രോഗവ്യാപനം നിൽക്കില്ല. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ കൊവിഡ് കേസുകൾ 2.6 ദശലക്ഷം വരെ വർദ്ധിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി. അവധിക്കാലം അടുക്കുന്തോറും ഇന്ത്യയിൽ രോഗബാധ ഉയർന്നേക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

അതേസമയം ഫെബ്രുവരിയോടെ രാജ്യത്തെ മുഴുവൻ കൊവിഡ് കേസുകളുടെ എണ്ണം 40,000 ആയി കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞിരുന്നു. രാജ്യത്തെ കൊവിഡ് വെെറസ് വ്യാപനത്തെ പറ്റി പഠിക്കാൻ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ലോകത്തെ പ്രഗത്ഭരായ ശാസ്ത്രജ്ഞരെ കണ്ടെത്തിയിരുന്നു. ഇവരുടെ പഠന പറയുന്നത് ഇന്ത്യയിലെ കൊവിഡ് പ്രതിരോധം ശക്തമായി തുടരുമെന്നും ഫെബ്രുവരിയോടെ രാജ്യത്തെ മുഴുവൻ ആക്ടീവ് കേസുകൾ 40000 ആയി ചുരുങ്ങുമെന്നുമാണ്.

രാജ്യത്ത് ഇതുവരെ 7.55 ദശലക്ഷം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുഴുവൻ കേസുകളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ സെപ്റ്റംബറോടെ ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നതായും റിപ്പോർട്ടുകളുണ്ട്.