
കൊച്ചി:സ്വർണക്കടത്തിലെ പ്രധാനപ്രതികളിലൊരാളായ സ്വപ്ന സുരേഷ് എൻഫോഴ്സ്‌മെന്റിന് നൽകിയ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിയുമായാേ അദ്ദേഹത്തിന്റെ കുടുംബവുമായോ അടുപ്പമില്ലെന്നാണ് സ്വപ്ന മൊഴിയിൽ പറയുന്നത്. 'അദ്ദേഹവുമായി സംസാരിച്ചിട്ടുളളത് ഔദ്യോഗിക കാര്യങ്ങൾക്കായി മാത്രമാണ്. ഒരിക്കൽ ഷാർജാ ഭരണാധികാരി കേരളത്തിൽ എത്തിയപ്പോൾ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അച്ഛൻ മരിച്ചപ്പോൾ അനുശോചനമറിയിച്ച് മുഖ്യമന്ത്രി വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണിൽ നിന്നാണ് അദ്ദേഹം വിളിച്ചിരുന്നത്.-മൊഴിയിൽ സ്വപ്ന പറയുന്നു.
കാന്തപുരം എ പി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിൽ കൂടുതൽ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നും കോൺസൽ ജനറലുമായി അടച്ചിട്ടമുറിയിൽ ചർച്ചനടത്തിയെന്നും മതപരമായ ആവശ്യങ്ങൾക്ക് ധനസഹായവും യു എ ഇ സർക്കാരിന്റെ പിന്തുണയും ഇവർ തേടിയെന്നാണ് വിവരമെന്നും സ്വപ്ന മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ പിന്നീട് ഇവർക്ക് എന്തെങ്കിലും തരത്തിലുളള സാമ്പത്തിക സഹായം കിട്ടിയോ എന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നുണ്ട്.