
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് കാഹളം ഉയരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ അഞ്ച് മാസം മാത്രം ശേഷിക്കെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നണികൾക്ക് സെമിഫൈനലാകും. ഡിസംബർ 11നകം പുതിയ ഭരണസമിതി അധികാരത്തിൽ വരുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നവംബർ പത്തിനകം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.
നവംബർ പതിനൊന്നിനകം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി അധികാരത്തിൽ വരേണ്ടതായിരുന്നു. എന്നാൽ കൊവിഡിന്റെ പശ്‌ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നീണ്ടത്. ഭരണഘടന പ്രതിസന്ധി ഉണ്ടാകാത്ത തരത്തിൽ ഡിസംബർ 11നകം തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സർക്കാരും സജീവമായി പരിഗണിക്കുന്നുണ്ട്. ഡിസംബർ ആദ്യ ആഴ്‌ചയിൽ പോളിംഗ് നടത്തുന്ന രീതിയിലായിരിക്കും നടപടി ക്രമങ്ങൾ.
രാഷ്ട്രീയ പാർട്ടികളുമായും സർക്കാരിന്റെ വിവിധ വകുപ്പുകളുമായും കമ്മിഷൻ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഒരു തീയതിയിലും അടുത്ത ഏഴ് ജില്ലകളിൽ മറ്റൊരു തീയതിയിലുമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്താൻ നീക്കം നടത്തുന്നത്. കൊവിഡിന്റെ പശ്‌ചാത്തലത്തിൽ കൂടുതൽ പോളിംഗ് ബൂത്തുകളും ഉദ്യോഗസ്ഥരും ആവശ്യമായിട്ടുളളതിനാലാണ് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഈ മാസം അവസാനത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുടെ സംവരണത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകും. അതുകഴിഞ്ഞ് വോട്ടർപട്ടിക പുതുക്കാനുളള അവസരം ഒരുവട്ടം കൂടി നൽകും. ശേഷമായിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ പരിശീലനം ഉൾപ്പടെയെുളള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്‌ചയോടെ പരിശീലനം അവസാനിക്കും.