life-mission-scam

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ ഹർജി ഹൈക്കോടതി തളളി. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ ഭാഗിക സ്റ്റേ നീക്കണമെന്ന ആവശ്യമാണ് കോടതി തളളിയത്. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുളള സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുളള അനുവാദം വേണമെന്നുമുളള ആവശ്യവുമായാണ് സി.ബി.ഐ ഹൈക്കോടതിയിൽ എത്തിയത്. എതിർ സത്യവാങ്മൂലം എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ എതിർ സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ മറുപടി. വകുപ്പ്തല കാര്യം ആയതിനാൽ ആണ് കാലതാമസം എന്നും സി.ബി.ഐ വിശദീകരിച്ചു. എന്നാൽ പിന്നെ എന്തിനാണ് വേഗത്തിൽ ഹർജി പരിഗണിക്കാൻ അപേക്ഷ നൽകിയതെന്നായിരുന്നു കോടതിയുടെ ചോദ്യം.

സി.ബി.ഐയ്ക്ക് വാർത്തകളിൽ ഇടം നേടാനും പബ്ലിസിറ്റിക്കുമാണ് താത്പര്യമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. കേസിൽ സാങ്കേതികമായ തിരിച്ചടിയാണ് സി.ബി.ഐക്ക് കോടതിയിൽ നിന്ന് ഉണ്ടായത്. സി.ബി.ഐയ്‌ക്ക് എതിർ സത്യവങ്മൂലം നൽകി പുതിയ ഹർജി നൽകാം. അതിനു ശേഷം കേസ് എപ്പോൾ പരിഗണിക്കണം എന്ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. ഓൺലൈൻ വഴിയാണ് കോടതിയിൽ വാദം നടന്നത്.