
ചെന്നൈ: നടൻ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഭീഷണി. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രവും ട്വിറ്ററിൽ പ്രചരിപ്പിക്കുന്നുണ്ട്. താരത്തിന്റെ പരാതിയെത്തുടർന്ന് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ അക്കൗണ്ട് ബ്ളോക്ക്ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഭീഷണി മുഴക്കിയ ആകെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ചില തമിഴ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യാ മുരളീധരന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽ നിന്ന് വിജയ് സേതുപതി പിന്മാറിയിരുന്നു.  തമിഴ്നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്നാണ് താരത്തിന്റെ പിൻമാറ്റം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ കൂട്ടക്കൊലയെ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹീന്ദ രജപക്സെ അനുകൂല നിലപാട് സ്വീകരിച്ചുവെന്നും ആരോപിച്ചാണ് വിജയ് സേതുപതിയോട് ചിത്രത്തിൽ നിന്ന് പിന്മാറാൻ ആരാധകർ ആവശ്യപ്പെട്ടത്. 
വിമർശനം വിവാദമായതോടെ ചിത്രത്തിൽ നിന്ന് പിന്മാറാൻ മുരളീധരൻ തന്നെ വിജയ് സേതുപതിയോട് ആവശ്യപ്പെടുകയായിരുന്നുവത്രേ. ഇക്കഴിഞ്ഞ എട്ടിനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയത്. അന്നു മുതൽ വിമർശനവും ഉയർന്നു. ട്വിറ്ററിൽ ഷെയിം ഓൺ വിജയ് സേതുപതിയെന്ന ഹാഷ് ടാഗ് തുടങ്ങി. പിറകെ രാഷ്ട്രീയ പാർട്ടികൾ സംഭവം ഏറ്റെടുത്തു.
മുതിർന്ന സംവിധായകൻ ഭാരതി രാജ അടക്കമുള്ളവർ ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തിയതോടെ സർക്കാരും നിലപാട് വ്യക്തമാക്കി. ഇതോടെയാണ് വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.