
ലക്‌നൗ: ഏറെ വിവാദമായ ഹാഥ്‌രസ് കേസിലെ പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സി ബി ഐ അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ മാർക്ക്ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മാർക്ക് ലിസ്റ്റ് അനുസരിച്ച് 2002ലാണ് പ്രതി ജനിച്ചത്. സി ബി ഐ സംഘം വീട്ടിലെത്തി മകന്റെ മാർക്ക് ലിസ്റ്റ് കൈവശപ്പെടുത്തി എന്ന് വ്യക്തമാക്കിയ പ്രതിയുടെ അമ്മ മകന് പ്രായപൂർത്തിയായിട്ടില്ലെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉത്തർപ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം വ്യക്തമായിരുന്നില്ല. ഇതുൾപ്പടെ പൊലീസിന്റെ അന്വേഷണത്തിൽ ഒട്ടനവധി വീഴ്ചകൾ ഉണ്ടെന്നാണ് സി ബി ഐ നൽകുന്ന സൂചന. നാലുപ്രതികളെയും കഴിഞ്ഞദിവസം സി ബി ഐ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നിർണായക വിവരങ്ങൾ പലതും ലഭിച്ചെന്നാണ് വിവരം. പെൺകുട്ടിയെ ചികിത്സിച്ച ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിലെ ഡോക്ടറിൽ നിന്നും പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും സംഘം വിവരങ്ങൾ തേടിയിരുന്നു.

കഴിഞ്ഞമാസം പതിനാലിനായിരുന്നു 19കാരിയായ ദളിത് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായത്. മാരകമായി പരിക്കേറ്റ പെൺകുട്ടി ദിവസങ്ങൾക്കുശേഷമാണ് മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതി സ്വീകരിക്കാനോ പ്രതികളെ കസ്റ്റഡിയിലെടുക്കാനാേ ഉത്തർപ്രദേശ് പൊലീസ് തുടക്കത്തിൽ തയ്യാറായില്ല. പ്രതികൾ ഉയർന്ന ജാതിക്കാരായതായിരുന്നു പ്രധാനകാരണം. മൃതദേഹം പൊലീസ് ബലംപ്രയാേഗിച്ച് കത്തിച്ചതും മാദ്ധ്യമങ്ങൾ ഉൾപ്പടെയുളളവരെ പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് കടത്തിവിടാത്തതും ഏറെ വിവാദമായിരുന്നു. ഇതിനിടെ പീഡനത്തെത്തുടർന്നല്ല പെൺകുട്ടി മരിച്ചതെന്ന് പൊലീസും സംസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. ഒടുവിൽ ഏറെ സമ്മർദ്ദനങ്ങൾക്കുശേഷമാണ് അന്വേഷണം സി ബി ഐയെ ഏൽപ്പിച്ചത്.