
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിൽ മന്ത്രിയെന്ന നിലയിൽ രണ്ടുതവണ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. സ്വർണക്കടത്ത് കേസ് പ്രതിയും യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്തിന്റെ ഇന്ന് പുറത്തുവന്ന മൊഴിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ കെ.ടി ജലീലും കടകംപളളി സുരേന്ദ്രനും പലതവണ യു.എ.ഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നായിരുന്നു സരിത്തിന്റെ മൊഴി.
മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപളളി യു.എ.ഇ കോൺസുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്ത് മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച കടകംപളളി സുരേന്ദ്രൻ തന്റെ മകൻ ജോലി ചെയ്തത് ഖത്തറിലാണ് എന്ന് വിശദീകരിച്ചു. കോൺസുലേറ്റിൽ രണ്ട് തവണ പോയി എന്നത് ശരിയാണ്. അത് മന്ത്രി എന്ന നിലയിലാണെന്നും കടകംപളളി പറഞ്ഞു.
മൊഴിയിലെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വിശദമായ മറുപടി നൽകാം. നേരത്തെ കോൺസുലേറ്റിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോൺസുലേറ്ര് ജനറൽ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും കടകംപളളി സുരേന്ദ്രൻ പറഞ്ഞു.