
കൊവിഡ് കാലമായതോടെ ലോകമാകെയുളള ഓഫീസുകൾ വീട്ടിലിരുന്നുളള ജോലിയെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ച് തുടങ്ങി. ഓഫീസിലെ ഉന്നത മീറ്റിംഗെല്ലാം വെർച്വൽ ലോകത്തായി. ഇത്തരം വെർച്വൽ ലോകത്ത് സംഭവിക്കുന്ന പല അബദ്ധങ്ങളും വാർത്തയാകുന്നുണ്ട്. ഇതാ അത്തരത്തിൽ ഏറ്റവും പുതിയത്. ഇത്തവണ അബദ്ധം സംഭവിച്ചത് ഒരു മാദ്ധ്യമ പ്രവർത്തകന് തന്നെയാണ്.
ന്യൂയോർക്കർ മാസികയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജെഫ്രി ടോബ് മറ്റൊരു റേഡിയോ കമ്പനിയുമായി വീഡിയോ കോളിനിടെ സ്വയംഭോഗം നടത്തി പുലിവാല് പിടിച്ചു. വീഡിയോ മ്യൂട്ട് ആയിരുന്നു എന്ന് കരുതിയാണ് ഇങ്ങനെ ചെയ്‌തതെന്നും ക്യാമറ ഓണായിരുന്നെന്ന് അറിഞ്ഞില്ലെന്നും ടോബിൻ പറഞ്ഞു. സംഭവം യോഗത്തിൽ പങ്കെടുത്ത നിരവധി പേർ കാണുകയും ചെയ്‌തു.
നാണക്കേടായതോടെ ന്യൂയോർക്കർ അധികൃതർ ടോബിനെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ടോബിൻ മാപ്പ് ചോദിച്ചു. മുൻപ് അർജന്റീനയിൽ സമാനമായ ഒരു സംഭവമുണ്ടായി. ഒരു പാർലമെന്റ് അംഗം സമ്മേളനത്തിനിടെ പങ്കാളിയെ ചുംബിച്ച് കുഴപ്പത്തിലായി. അർജന്റീന സാൾട്ടയിലെ എം.പി ജുവാൻ എമിലിയോ അമേരിയെ സംഭവത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്‌തു.