
ന്യൂഡൽഹി: രാജ്യത്ത് 5ജി നെറ്റ്‌വർക്ക് സേവനം ലഭ്യമാക്കാൻ പ്രതീക്ഷിക്കുന്ന മൂലധന നിക്ഷേപം 1.3 ലക്ഷം കോടി രൂപ മുതൽ 2.3 ലക്ഷം കോടി രൂപവരെ. മിഡ്/ലോ-ബാൻഡ്‌വിഡ്‌ത്തുകളിലെ സ്‌പെക്‌ട്രത്തിന് പ്രതീക്ഷിക്കുന്ന ചെലവാണിത്. 2022-23ഓടെയാകും ഇന്ത്യയിൽ 5ജി യാഥാർത്ഥ്യമാവുക.
ഇപ്പോൾ തന്നെ പ്രതീക്ഷിച്ചതിലേറെ മൂലധനച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യൻ ടെലികോം കമ്പനികൾക്ക് 5ജിയുടെ വൻവില കൂടുതൽ ബാദ്ധ്യതയാകുമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ സ്‌പെക്‌ട്രത്തിന്റെ പുതുക്കൽ സമയം അടുത്തുവെന്നതും കമ്പനികളെ ആശങ്കപ്പെടുത്തുന്നു.
ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ജിയോ എന്നിവയുടെ വിവിധ സ്‌പെക്‌ട്രത്തിന്റെ കാലാവധി 12 മാസത്തിനകം തീരും. പുതുക്കാനായി ഈ കമ്പനികൾക്ക് വേണ്ടിവരുന്ന ചെലവ് 8,000 കോടി മുതൽ 28,000 രൂപവരെയാണ്.
₹10,000 കോടി
5ജി നെറ്റ്‌വർക്ക് ലഭ്യമാക്കാൻ മുംബയിൽ മാത്രം പ്രതീക്ഷിക്കുന്ന ചെലവ് 10,000 കോടി രൂപയാണ്. 100 മെഗാഹെട്‌സ് മിഡ്-ബാൻഡ് സ്‌പെക്‌ട്രത്തിന്റെ ചെലവാണിത്. ഡൽഹിയിൽ പ്രതീക്ഷിക്കുന്ന ചെലവ് 8,400 കോടി രൂപ.