
കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്‌ന സുരേഷിനേയും സരിത്തിനേയും അറസ്റ്റ് ചെയ്യാൻ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. യു.എ.ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദിനൊപ്പം ചേർന്ന് 1.90 ലക്ഷം അമേരിക്കൻ ഡോളർ കടത്തിയെന്നാണ് ഇരുവർക്കും എതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും കോടതി വെളളിയാഴ്‌ച വരെ അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
സ്വർണക്കടത്ത് കേസിൽ ഹംജത് അബ്‌ദുൾ സലാം, ടി.എം സംജു എന്നിവർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് എൻ.ഐ.എ കോടതി വിശദമായ വാദം കേൾക്കും. ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി കളളക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുളളതായി സംശയമുണ്ടെന്നാണ് എൻ.ഐ.എ വാദം.
ഹംജത് അബ്‌ദുൾ സലാമിന്റെ ദുബായിൽ താമസിക്കുന്ന മകന്റെ രാജ്യവിരുദ്ധ ശക്തികളുമായുളള ബന്ധം അന്വേഷിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് നിന്ന് സ്വർണം കൊണ്ടുവരാൻ രാജു എന്ന പ്രതിയെയാണ് നിയോഗിച്ചത്. പിന്നീട് കേസ് പുറത്ത് വന്നപ്പോൾ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി രാജുവിനെ വിദേശത്തേക്ക് അയച്ചു. രാജുവിന് വിദേശത്ത് സംരക്ഷകരുണ്ടെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്.