enquiry-commission-report

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ ഇടുക്കിയിൽ പ്രാദേശിക വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ പാർട്ടി അന്വേഷണം പൂർത്തിയാക്കി. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ജില്ലാ കമ്മറ്റിക്ക് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം. സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ നടപടിയുണ്ടാകാനാണ് സാദ്ധ്യത.

ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം ചർച്ച ചെയ്യാനായി ഇന്ന് ചേരുന്ന സി.പി.ഐ എക്‌സിക്യൂട്ടീവിൽ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെയുളള നടപടിയും ചർച്ചയായേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവർത്തകയായ വീട്ടമ്മ സി.പി.ഐ സംസ്ഥാന നേതാവിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നൽകിയത്. ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടൽ മുറിയിലേയ്ക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് സി.പി.ഐ അന്വേഷണ കമ്മിഷനെ നിയമിക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനുശേഷം ആരോപണ വിധേയനായ സംസ്ഥാന കമ്മിറ്റി അംഗത്തേയും നേരിട്ട് കണ്ട് മൊഴിയെടുത്തു. ഇതോടൊപ്പം അമ്പതിലധികം വരുന്ന പാർട്ടി പ്രവർത്തകരുടേയും മൊഴിയെടുത്തു. അന്വേഷണം പൂർത്തിയായെന്നും റിപ്പോർട്ട് പാർട്ടി ആവശ്യപ്പെടുന്ന സമയത്ത് ജില്ലാ കമ്മിറ്റിക്ക് സമർപ്പിക്കുമെന്നും അന്വേഷണ കമ്മിഷൻ വ്യക്തമാക്കി.

പാർട്ടിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം ആരോപണ വിധേയനായ സംസ്ഥാന കമ്മിറ്റി അംഗം ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയോ ആരോപണം നിഷേധിക്കുകയോ ചെയ്‌തിട്ടില്ല.