
പുൽപ്പള്ളി: ജീവിതസായാഹ്നത്തിലും, ചെറുപ്പത്തിന്റെ ഉശിരോടെ കൃഷിയിടത്തിലിറങ്ങി പണിയെടുക്കുകയാണ് ഇവർ. പുൽപ്പള്ളി സുരഭിക്കവലയിലെ മാത്യുമേരി ദമ്പതികളാണ് മണ്ണിൽ പൊന്നുവിളിയിക്കുന്ന വൃദ്ധദമ്പതിമാർ. സുരഭിക്കവല നിരപ്പുതൊട്ടിയിൽ മാത്യുവിന് വയസ് 90 കഴിഞ്ഞു, ഭാര്യ മേരിക്ക് 88 ആയി. പക്ഷേ, ഒരുനിമിഷം പോലും വെറുതെയിരിക്കാൻ ഇരുവരും തയ്യാറല്ല.
വയനാടിന്റെ കാർഷിക ചരിത്രത്തലേക്കുള്ള തിരിച്ചുപോക്കാണ് മാത്യുവിന്റെ ഓർമ്മകൾ. 1969ലാണ് കോട്ടയത്തെ കടുത്തുരുത്തിയിൽ നിന്ന് മാത്യു വയനാട്ടിലെ കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പണം കൊണ്ട് പുൽപ്പള്ളി സുരഭിക്കവലയിൽ മൂന്നേക്കർ സ്ഥലം വാങ്ങി. ഒരേക്കറിന് 400 രൂപയായിരുന്നു അന്ന് നൽകിയതെന്ന് മാത്യു ഓർക്കുന്നു. ആദ്യമെല്ലാം സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തു. മഴക്കാലത്തെ നിരവധി നെൽകൃഷയോർമ്മകൾ മാത്യുവിനൊപ്പം മേരിക്കുമുണ്ട്. സ്വന്തം കൃഷിയും മണ്ണിനോടിണങ്ങി ജീവിച്ച പതിറ്റാണ്ടുകൾ തന്നെയാണ് ഇന്നും സഹായമില്ലാതെ നടക്കാനുള്ള ഊർജം നൽകുന്നതെന്നാണ് ഇരുവരുടേയും പക്ഷം. ഭക്ഷണമുണ്ടാക്കി വെച്ച് മണ്ണലേക്കിറങ്ങും. കപ്പ, ചേന, കാച്ചിൽ, ചേമ്പ് പച്ചക്കറികൾ എന്നിവയെല്ലാം നട്ട് പരിപാലിക്കും.
നേരത്തെ പശുവിനെ വളർത്തിയിരുന്നുവെങ്കിലും പിന്നീടതിനെ വിറ്റു. കൊവിഡ് കാലത്ത് നിലനിൽക്കുന്ന നിയന്ത്രണങ്ങൾ മൂലം ഇപ്പോൾ ഇരുവരും പുറത്തേക്ക് തീരെ ഇറങ്ങാറില്ല. വാർദ്ധക്യത്തിന്റെ അലോസരപ്പെടുത്തലുകളും, നേരിയ വിഷമതകളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും മണ്ണിനെ പ്രണയിച്ച് അതെല്ലാം മറികടക്കുന്ന വേറിട്ട കാഴ്ചയാവുകയാണ് മാത്യുവും മേരി.