
അബുദാബി: ആശങ്ക തുടരുന്നതിനിടെ യു.എ.ഇയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 1538 കൊവിഡ് കേസുകളും രണ്ട് മരണവും സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 1,501 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
രോഗബാധിതരുടെ എണ്ണത്തില്‍ മാറ്റമുണ്ടായ സാഹചര്യത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,740 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് 1,538 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധന ഉയര്‍ത്തുവാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
രാജ്യത്ത് ഇതുവരെ 1,19,132 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,11,814 പേര്‍ രോഗമുക്തി നേടി. ഇതുവരെ 472 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,സജീവ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത് ആശ്വാസകരമാണ്. നിലവില്‍, 6,846 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ 1.2 കോടിയിലധികം കൊവിഡ് പരിശോധന നടത്തിയതെന്നും അധികൃതര്‍ പറഞ്ഞു. രണ്ടാം തരംഗത്തില്‍ പോസീറ്റീവ് ആയവരുടെ എണ്ണത്തിഷ ഗണ്യമായ വര്‍ദ്ധനവ് യു.എ.ഇയില്‍ ഉണ്ടായിട്ടുണ്ട്. സെപ്തംബര്‍ 12നാണ് രാജ്യത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്.