child-rape

കൊല്ലം: പന്ത്രണ്ട് വയസുളള ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ആളെ ശാസ്‌താംകോട്ട പൊലീസ് പിടികൂടി. കടമ്പനാട് സ്വദേശി ഹരിചന്ദ്രനെ മാറനാട് നിന്നാണ് അറസ്റ്റ് ചെയ്തത്. കടമ്പനാട് തുവയൂർ സ്വദേശിയാണ് കുട്ടപ്പൻ എന്നു വിളിക്കുന്ന ഹരിചന്ദ്രൻ. കൊല്ലത്ത് ശാസ്‌താംകോട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ട് വയസ് മാത്രമുളള പെൺകുട്ടിയോടായിരുന്നു ഹരിചന്ദ്രന്റെ ക്രൂരത.

ഈ മാസം 18നായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്റെ സഹായിയായി ഒപ്പം കൂടുകയായിരുന്നു ഇയാൾ. വീട്ടുസാമഗ്രികൾ വാഹനത്തിൽ നിന്ന് ഇറക്കാനും മറ്റും സഹായിച്ചു. വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം മടങ്ങിയ ഹരിചന്ദ്രൻ രാത്രി ഒരു മണിയോടെ വീണ്ടും എത്തുകയായിരുന്നു.

പെൺകുട്ടി ഉറങ്ങുന്ന മുറിയുടെ വാതിൽ പുറത്തു നിന്ന് തുറന്ന് അകത്ത് കയറിയാണ് കുട്ടിയെ ഉപദ്രവിച്ചത്. രാത്രി ആയതിനാൽ ഉപദ്രവിച്ച ആളെ തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞില്ല. എന്നാൽ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് മുറ്റത്ത് പതിഞ്ഞിരുന്ന കാൽപാടുകൾ വിലയിരുത്തിയാണ്

പ്രതി ഹരിചന്ദ്രനാണെന്ന് കണ്ടെത്തിയത്. പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയതോടെ മുങ്ങിയ പ്രതിയെ മാറനാട് മലയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്. ശാസ്താംകോട്ട എസ്.ഐ.അനീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.