smith-

അന്തിക്കാട്: മുറ്റിച്ചൂർ നിധിലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ രണ്ടു പ്രതികൾ ഗോവയിൽ അറസ്റ്റിൽ. പെരിങ്ങോട്ടുകര കിഴക്കും മുറി സ്വദേശികളായ കെ.എസ്. സ്മിത്തും ടി.ബി. വിജിലുമാണ് ഗോവയിൽ അറസ്റ്റിലായത്. ഇതിൽ കെ എസ് സ്മിത്ത് തൃശൂരിലെ തെക്കൻ മേഖലയിലെ കുപ്രസിദ്ധിയുള്ള ഗുണ്ട നേതാവാണ്. പെരിങ്ങോട്ടുകര ഡോൺ എന്ന വിളിപ്പേരിൽ അറിയപ്പെടാനാണ് സ്മിത്തിന് താത്പര്യം. നിധിലിനെ കൊലപ്പെടുത്താൻ സ്മിത്തും സംഘവും തീരുമാനിച്ചത് തന്നെ തന്റെ കുപ്രസിദ്ധിയിൽ ചെറിയ ഇടിവ് വന്നോ എന്ന സംശയം മൂലമാണ്. കോടിക്കണക്കിന് രൂപ കൊള്ള പലിശയ്ക്ക് കടം നൽകുന്ന സ്മിത്ത് ഈ തുക കൃത്യമായി പിരിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഗുണ്ടാ സംഘത്തിനെ രൂപപ്പെടുത്തിയിരുന്നത്. ഇതിനായി ക്രിമിനൽ പശ്ചാത്തലമുള്ള യുവാക്കളെ സംഘത്തിൽ ചേർത്തിരുന്നു.

തൃശൂരിലെ അന്തിക്കാട്, താന്ന്യം, ചാഴൂർ, പെരിങ്ങോട്ടുകര എന്നിവിടങ്ങളിലാണ് സ്മിത്ത് പ്രവർത്തന മേഖല വിപുലപ്പെടുത്തിയിരുന്നത്. എന്നാൽ പണമിടപാടുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളിലും മറ്റു ഗുണ്ടാ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലിലും സ്മിത്തിന്റെ സംഘം ഏർപ്പെട്ടിരുന്നു. സ്മിത്തിന്റെ സംഘാംഗങ്ങളായ ദീപക്കും ആദർശും ഇത്തരം സംഘട്ടനങ്ങളിൽ എതിർ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് സ്മിത്തിന് തന്റെ കുപ്രസിദ്ധിയിൽ കോട്ടം തട്ടിയോ എന്ന സംശയമുണ്ടായത്. എതിരാളികളിൽ തന്നോടുള്ള ഭയം നിലനിർത്തുന്നതിന് വേണ്ടിയാണ് നിധിലിനെ കൊലപ്പെടുത്താൻ സ്മിത്തും സംഘവും തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്മിത്തിന്റെ കൂട്ടാളികളെ കൊലപ്പെടുത്തിയ സംഘത്തിൽ നിധിലുമുണ്ടായിരുന്നു. നിധിലിനെ കൊലപ്പെടുത്താനായി ആറംഗ സംഘത്തെയാണ് സ്മിത്ത് തയ്യാറാക്കി അയച്ചത്. ഇതിനു ശേഷം ഗോവയിലേക്ക് കടക്കുകയായിരുന്നു. നിരവധി തവണ ഗൂഢാലോചന നടത്തിയ ശേഷമാണ് ഇവർ നിധിലിനെ ആക്രമിക്കാനായി എത്തിയത്.


കൊലക്കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധിൽ, അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് വരുമ്പോളാണ് കൊല്ലപ്പെടുന്നത്. നിധിലിന്റെ കാർ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകിൽ നിന്ന് ഇടിച്ചിട്ടു. തുടർന്ന് നിധിലിനെ കാറിൽ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച കൊലയാളി സംഘം മറ്റൊരു കാറിൽ രക്ഷപ്പെട്ടു. ആദർശിനെ കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികളിൽ ഒരാളാണ് കൊല്ലപ്പെട്ട നിധിൽ.


ഇടത് പാർട്ടിയുടെ അനുഭാവിയായിരുന്ന സ്മിത്തിന് താൻ ഉടൻ പിടിക്കപ്പെടില്ലെന്ന വിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. അഥവാ പൊലീസ് പിടികൂടിയാൽ പാർട്ടി നേതാക്കൾ രക്ഷയ്‌ക്കെത്തുമെന്നും ഇയാൾ കരുതി. എന്നാൽ സമർത്ഥമായി അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്മിത്തിനെയും കൂട്ടാളിയേയും ഗോവയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ തൃശൂരിൽ എത്തിച്ചു. ഡിഐജി എസ്.സുരേന്ദ്രനും തൃശൂർ റൂറൽ എസ്.പി ആർ.വിശ്വനാഥുമടങ്ങിയ സംഘമാണ് കേസന്വേഷണവുമായി മുന്നോട്ട് നീങ്ങിയത്. കൊരട്ടി ഇൻസ്‌പെക്ടർ അരുണും ക്രൈം സംഘത്തിലെ എസ്‌ഐ മുഹമ്മദ് റാഫിയും ചേർന്നാണ് പ്രതികളെ ഗോവയിൽ പോയി പിടികൂടിയത്.