jose-k-mani

ആറുവർഷം മുമ്പ് കേരള രാഷ്ടീയത്തെ ഫിറ്റാക്കിയ ബാർകോഴ വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ കെ.എം.മാണി ,സന്തത സഹചാരി സി.എഫ് തോമസിന്റെ നേതൃത്വത്തിൽ ആറംഗ ബാർ കോഴ കണ്ടെത്തൽ കമ്മീഷനെ നിയമിച്ചു.

മാണിയും സി.എഫ്.തോമസും ഇതിനിടെ മരിച്ചു. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന മട്ടിൽ ബാർകോഴ വിവാദം എല്ലാവരും മറന്നിരിക്കുമ്പോഴായിരുന്നു കൊച്ചിയിലെ ഒരു ഡിറ്റക്ടീവ് ഏജൻസിയെക്കൊണ്ട് പാർട്ടി തയ്യാറാക്കിയ 71 പേജുള്ള അന്വേഷണ റിപ്പോർട്ടിലെ വിവാദപരമായ കണ്ടെത്തലുകൾ ഗ്ലാസ് തുളുമ്പി പുറത്തു ചാടിയത്.

കെ.എം. മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയായിരുന്നെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നെന്നും വിവാദപരമായ കണ്ടെത്തലുകൾ പുറത്തായി. ജോസ് കെ. മാണി യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിലേക്ക് പോയതിന് പിറകെ റിപ്പോർട്ട് പരസ്യമായതിന് പിന്നിൽ ജോസെന്ന് യു.ഡി.എഫ് ആരോപിക്കുമ്പോൾ റിപ്പോർട്ട് ഔദ്യോഗികമല്ലെന്നും ഒറിജിനൽ തന്റെ കൈവശമുണ്ടെങ്കിലും ഇപ്പോൾ വെളിപ്പെടുത്തില്ലെന്നുമായിരുന്നു ജോസിന്റെ വിശദീകരണം.

പി.സി.ജോർജ്, ജോസഫ് വാഴക്കൻ, ആർ.ബാലകൃഷ്ണപിള്ള ,അടൂർ പ്രകാശ് എന്നിവരെക്കുറിച്ചും മാണിക്കെതിരായ ഗൂഢാലോചന സംബന്ധിച്ച് ഉമ്മൻചാണ്ടിക്ക് അറിവുണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കെ.എം.മാണിയേയും കേരള കോൺഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്ന അന്വേഷണ റിപ്പോർട്ടിലെ എല്ലാ കണ്ടെത്തലുകളും വിരൽ ചൂണ്ടുന്നത് ഐ ഗ്രൂപ്പിലേക്കാണ്. ചെന്നിത്തലയിലേക്കാണ്... എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിദ്ധ്യത്തിലും മുണ്ടക്കയത്തെ സർക്കാർ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഫ്രാൻസിസ് ജോർജ്, പി.സി.ജോർജ് , ബാലകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ താഴെയിറക്കി പകരം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാർകോഴ ആരോപണത്തിന് പിന്നിലുണ്ടായിരുന്നത്രേ. ഈ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായിൽ മാണിയെ നേരിട്ട് കണ്ടു. മാണി വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂർ പ്രകാശും തമ്മിലുണ്ടായിരുന്ന ഭിന്നതയാണ് അടൂർ പ്രകാശിനെ ഈ ഗൂഢാലോചനയിലേക്കെത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്. അടൂർ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്. ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

സി.എഫ്.തോമസിന്റെ ഒപ്പോടു കൂടിയുളള റിപ്പോർട്ടാണ് ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ബാർകോഴ ആരോപണം വീണ്ടും സജീവ ചർച്ചയായ സാഹചര്യത്തിൽ പുറത്തുവന്നിരിക്കുന്നത്. 2016 മാർച്ച് 31ന് സമർപ്പിച്ച റിപ്പോർട്ട്. നാലുവർഷത്തോളം പൂഴ്‌ത്തിവെച്ച നിലയിലായിരുന്നു. മാണിയും തോമസും ജീവിച്ചിരിപ്പില്ലാത്തതിനാൽ ഏതാണ് ഒറിജിനൽ ഏതാണ് ഡ്യൂപ്ലിക്കേറ്റ് കണ്ടെത്താനും കഴിയില്ല.

ബാർകോഴ കേസിൽ പാർട്ടിയുടെ കൈവശമുള്ള അന്വേഷണ റിപ്പോർട്ട് ഔദ്യോഗികമായി ഇതുവരെ പുറത്തു വിട്ടിട്ടില്ല. പുറത്തു വിടാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. പുറത്തു വന്നത് ഔദ്യോഗിക റിപ്പോർട്ടല്ലെന്നാണ് ജോസ് .കെ. മാണി പറയുന്നത്. റിപ്പോർട്ട് പുറത്തു വന്നതിന് പിറകേ ജോസ്.കെ. മാണി ബാർ കോഴ കേസ് ഒതുക്കാൻ പത്തുകോടി വാഗ്ദാനം ചെയ്തെന്ന ബോംബ് ബിജു രമേശ് പൊട്ടിച്ചതോടെ സ്വപ്ന ശിവശങ്കർ ലൈഫ് മിഷൻ ഈന്തപ്പഴ കേസ് എന്നിവ ഉപേക്ഷിച്ചു ചാനലുകൾ റിപ്പോർട്ടിന് പിറകേ ഓടി. ഇടതുമുന്നണി ആഗ്രഹിച്ചത് ഇതായിരുന്നു. വിവാദങ്ങൾ വഴി തിരിച്ചുവിടാൻ ജോസിനെ ഉപദേശിച്ചത് പിണറായിയോ അതോ കോടിയേരിയോ എന്നു മാത്രം ഇനി അറിഞ്ഞാൽ മതി. ജോസിന് ഇത്ര കാഞ്ഞബുദ്ധി ഉണ്ടെന്ന് പാലാക്കാർ പോലും പറയില്ല.

കുടുത്തിലടച്ചിരുന്ന ബാർകോഴ ഭൂതം പുറത്തു ചാടിയതോടെ കോൺഗ്രസിലെ പല നേതാക്കളും വെള്ളം കുടിക്കുകയാണിപ്പോൾ രമേശിനും ബാബുവിനുമൊക്കെ കൊടുത്ത കോടികളുടെ കണക്ക് ബിജു രമേശ് പുറത്തു വിട്ടിട്ടുണ്ട്. ജോസ് പത്ത് കോടി നൽകാമെന്ന് വാഗ്ദാനം ചെയ്തായി ബിജു രമേശ് പറഞ്ഞെങ്കിലും മാണിക്കും ജോസിനും കൊടുത്തു ശീലമില്ല വാങ്ങിയേ ശീലമുള്ളൂ എന്ന് കണ്ടെത്തി ട്രോളർമാർ ബിജുവിന്റെ ആരോപണം തള്ളുകയാണ്.

ബിജുവിന്റെ വിവാദ വെളിപ്പെടുത്തൽ അന്വേഷിക്കുമെന്ന് വിജിലൻസും പറയുന്നു. ഏതായാലും സ്വർണക്കടത്ത് കേസിന് ബദലായി ഇടതു മുന്നണിക്ക് ബാർകോഴ അന്വേഷണം കിട്ടി. ആറുവർഷമായി വലതും ഇടതും അന്വേഷിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇടതു പക്ഷത്തിനും പിടിച്ചു നിൽക്കാൻ ഒരു വിഷയമായി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പോലെ ജോസ് വഴി പാമ്പിനെ വിളിച്ചു വരുത്തി വിഷം എടുപ്പിച്ചു. ബാർകോഴ എങ്കിൽ ബാർ കോഴ.