km

കോഴിക്കോട്: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരം കെ എം ഷാജി എം എൽ എയുടെ വീടും സ്ഥലവും അളന്നു.കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീടും സ്ഥലവും അളന്നത്. കണ്ണൂർ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. എന്നാൽ അളവ് സംബന്ധിച്ച് വീട്ടുകാർക്ക് നോട്ടീസ് നൽകിയിരുന്നില്ല എന്നാണ് അറിയുന്നത്. പരിശോധന നടക്കുമ്പോൾ എം എൽ എയും വീട്ടിലുണ്ടായിരുന്നില്ല.

പരാതിയിയുടെ അന്വേഷണത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്തിരുന്നു. കോഴിക്കോട് യൂണിറ്റ് ഓഫീസിൽ വച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്‌തത്. ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്ക് തുടങ്ങി രാത്രി എട്ടുമണിക്കാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്.

മജീദിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രാവിലെ മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയേയും ചോദ്യം ചെയ്‌തിരുന്നു. കെ.എം. ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കെ.എം ഷാജിക്ക് നവംബർ പത്തിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കേസിൽ വിജിലൻസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.