
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായിരുന്ന നജ്മ കൊവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന നഴ്‌സിംഗ് ഓഫീസര്‍ ജലജയുടെ ഓഡിയോ സന്ദേശം ശരിവച്ചാണ് രംഗത്തു വന്നത്. ഇതിനെത്തുടര്‍ന്നാണ് വിഷയം വലിയ രാഷ്ട്രീയ തര്‍ക്കമായി മാറിയത്.
കഴിഞ്ഞ ദിവസം ചാനൽ ചര്‍ച്ചയ്ക്കിടെ കരഞ്ഞു പോയത് ധൈര്യക്കുറവു കൊണ്ടല്ലെന്ന് ഡോക്ടര്‍ നജ്മ പറഞ്ഞു. 'സംസാരിക്കുന്നത് മനുഷ്യ ജീവന്റെ കാര്യങ്ങള്‍ ആയതുകൊണ്ടാണ്. ആരുടെയും സംരക്ഷണം ആവശ്യമില്ല. ഒറ്റയ്ക്ക് നില്‍ക്കാന്‍ ധൈര്യമുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു കരുവാക്കി തന്നെ മാറ്റരുത്. എല്ലാവരുടെയും മാനസിക പിന്തുണ മതി, പാര്‍ട്ടിയുടെയോ മതത്തിന്റെയോ പേരില്‍ അതു വേണ്ട എന്നാണ് പറഞ്ഞത് എന്നും ഡോക്ടര്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.
നാളെ അനുവദിച്ചാല്‍ ജോലിയില്‍ പ്രവേശിക്കും, കൂടെ ജോലി ചെയ്യുന്ന സിസ്റ്റര്‍മാരോട് ഒരു ദേഷ്യവുമില്ല.കണ്ണിന്‍ മുന്നില്‍ കണ്ട ചില കാര്യങ്ങളാണ് പറഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരുടെ നീണ്ട പട്ടികയുണ്ട്, ഇവരെ മറന്നിട്ടല്ല ഇതൊന്നും പറയുന്നത്. അവരെ കുറ്റപ്പെടുത്തുകയും വഴക്കു പറയുകയും ചെയ്യുന്നതിനാല്‍ അവര്‍ക്ക് പലര്‍ക്കും ദേഷ്യമുണ്ട്. എന്നു കരുതി മനുഷ്യര്‍ മരിച്ചു വീഴുമ്പോള്‍ ഇനിയും നോക്കി നില്‍ക്കാനാവില്ലെന്നും നജ്മ പറഞ്ഞു.
രണ്ടു പേരുടെ കാര്യത്തില്‍ അനാസ്ഥയുണ്ടായിട്ടുണ്ട്. അത് നേരിട്ടു കണ്ടതാണ്. അവ തിരുത്തപ്പെടണം എന്നതിനാലാണ് ചൂണ്ടിക്കാണിച്ചത്. പലരും കുറ്റപ്പെടുത്തുമ്പോഴും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സിസ്റ്റര്‍മാരും നഴ്‌സുമാരും ജൂനിയര്‍ വിദ്യാര്‍ത്ഥികളുമെല്ലാം വിളിച്ചിരുന്നു. കോളജ് ഒന്നും ചെയ്തിട്ടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല, മനുഷ്യത്വത്തിന്റെ പേരില്‍ മാത്രം പറഞ്ഞതിനെ സമീപിച്ച് എല്ലാവരും ഒരുമിച്ച് പോരാടി തിരുത്തലിനു മുന്നോട്ടു വരികയാണ് വേണ്ടതെന്നും' ഡോക്ടര്‍ നജ്മ പറഞ്ഞു.