kumm

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പിന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറം മുൻ ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ അടക്കം ഒൻപതു പേരെ പ്രതികളാക്കി ആറന്മുള പൊലീസ് കേസെടുത്തു. പാലക്കാട് ഭാരത് ബയോ പൊളിമർ കമ്പനിയിൽ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറൻമുള സ്വദേശിയും കുമ്മനത്തിന്റെ മുൻ പി.എയുമായ പ്രവീൺകുമാർ 28.75 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ ഹരികൃഷ്ണനാണ് പരാതിക്കാരൻ. കുമ്മനം നാലാം പ്രതിയാണ്. പ്രവീൺകുമാറാണ് ഒന്നാം പ്രതി.

കമ്പനി നടത്തിപ്പുകാരൻ എന്ന് പരിചയപ്പെടുത്തിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, ബി.ജെ.പി എൻ.ആർ.ഐ സെൽ കൺവീനർ എൻ. ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് മറ്റ് പ്രതികൾ.
സ്വദേശി തുണി ഉത്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന പാലക്കാട്ടെ പദ്ധതിക്കാണ് പ്രവീൺ പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പലപ്പോഴായി 35 ലക്ഷം രൂപ ഹരികൃഷ്ണൻ കൈമാറി. ഷെയർ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ നൽകിയില്ല. കമ്പനി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി 500 രൂപയുടെ മുദ്രപ്പപത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്ക് ഹരികൃഷ്ണന് ഉറപ്പിനായി നൽകി. കമ്പനി തുടങ്ങാൻ പറ്റാതെ വന്നപ്പോൾ ഹരികുമാർ ഇടപെട്ടതിനാൽ 6.25 ലക്ഷം രൂപ പ്രവീൺ തിരിച്ചുകൊടുത്തിരുന്നു. ബാക്കി കിട്ടാതിരുന്നപ്പോഴാണ് പത്തനംതിട്ട പൊലീസ് ചീഫിന് പരാതി നൽകിയത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും മിസോറം ഗവർണർ ആയിരിക്കെ ശബരിമല സന്ദർശനത്തിനിടയിലും കുമ്മനത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രവീണും ഹരികൃഷ്ണനും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവീണിന്റേത് മികച്ച സംരംഭമെന്ന് കുമ്മനം അന്ന് പറഞ്ഞതിനെ തുടർന്നാണ് പണം നൽകിയതെന്നും പരാതിയിലുണ്ട്.

കേസ് രാഷ്ട്രീയ അജൻ‌ഡ: കുമ്മനം

താൻ ആരുമായും സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. സി.പി.എം എന്നെ പ്രതിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്. പണം ഇടപാടുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പരാതി വായിച്ചാൽ മനസിലാകും. മിസോറം ഗവർണറായിരുന്നപ്പോൾ പ്രവീൺ എന്റെ സെക്രട്ടറിയായിരുന്നു. പിന്നീട് അയാൾ പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുകയായിരുന്നു. പ്ളാസ്റ്റിക്കിനെതിരെ പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന നിലയിൽ അയാൾ തുടങ്ങുന്ന സംരംഭം നല്ല ആശയമാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പണം ഇടപാടുമായി ബന്ധപ്പെട്ടിട്ടില്ല. എനിക്കെതിരെ എഫ്.ഐ.ആർ തയ്യാറാക്കിയത് അന്വേഷണം നടത്താതെയാണ്. കുറ്റമെന്താണെന്ന് പറഞ്ഞിട്ടില്ല. വിശദീകരണം തേട‌ിയിട്ടുമില്ല.