bjp

ആറന്മുള സ്വദേശിയിൽ നിന്നും ഇരുപത്തിയെട്ടേ മുക്കാൽ ലക്ഷം രൂപ തട്ടിച്ചെടുത്തു എന്ന കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്റെ പക്കൽ നിന്നും ഇരുപത്തിയെട്ടേ മുക്കാൽ ലക്ഷം രൂപ ഒരു കമ്പനിയിൽ പാർട്ണറാക്കാം എന്നു പറഞ്ഞ് വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നതാണ് കേസ്. എന്നാൽ ഈ കേസ് രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി എടുത്തിട്ടുള്ളതാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി ജെ പി സംസ്ഥാന വക്താവ് കൂടിയായ സന്ദീപ് വാര്യർ.

കുമ്മനം മിസോറാം ഗവർണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഗവർണ്ണർ പദവിയിലിരുന്ന കേവലം ഒൻപത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയിൽ മുപ്പത് ലക്ഷവും അനാഥ ബാല്യങ്ങൾക്കായി ചിലവിട്ട വ്യക്തിയാണ കുമ്മനമെന്ന് സന്ദീപ് വാര്യർ അഭിപ്രായപ്പെടുന്നു. കുമ്മനത്തിന്റെ പ്രവർത്തി മേഖലയായ ആറന്മുളയിൽ തന്നെ അദ്ദേഹത്തിനെതിരെ കള്ളക്കേസ് ചമയ്ക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് കുമ്മനത്തെ നിയമിച്ച കേന്ദ്ര സർക്കാരിന്റെ ഉത്തരവിലുള്ള അനിഷ്ടമാണ് ഈ കേസിലൂടെ പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നു ശ്രീ.കുമ്മനം രാജേട്ടനെ ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സർക്കാർ ഉത്തരവ്. അതിന്റെ കൊതിക്കെറുവ് തീർക്കാനാണ് രാജേട്ടനെതിരെ നട്ടാൽ കിളിർക്കാത്ത നുണയുമായി ഒരു കള്ളക്കേസ് എടുത്തിരിക്കുന്നത്.

കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ നിസ്വാർത്ഥമായ പുണ്യ ജന്മമാണ് കുമ്മനം രാജേട്ടൻ. ഗവർണ്ണർ പദവിയിലിരുന്ന കേവലം ഒൻപത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയിൽ, പദവി ഒഴിഞ്ഞപ്പോൾ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാൻ സംഭാവന ചെയ്ത ആ രാജേട്ടന്റെ പേരിലാണോ നിങ്ങൾ അഴിമതി ആരോപിക്കാൻ ശ്രമിക്കുന്നത്, പിണറായി സർക്കാരേ..?!!
നടക്കില്ല. ക്യാപ്സൂളുകൾക്ക് പുതിയ വഴി തേടാനുള്ള ഈ ശ്രമം കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ പോലും പുശ്ചിച്ചു തള്ളും. രാജേട്ടൻ സ്ഥാപിച്ച ബാലാശ്രമം ഉള്ള ആറന്മുളയിൽ നിന്ന് തന്നെ കള്ളപ്പരാതി സൃഷ്ടിച്ചെടുത്ത് അതിന്മേൽ കേസെടുത്ത നിങ്ങളെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തും.