
പരിഹാസങ്ങളെയെല്ലാം പൂമാലയാക്കി മാറ്റി മുഹമ്മദ് സിറാജ്
കഴിഞ്ഞ രാത്രി കൊൽക്കത്താ നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ സ്പിന്നർ ഷഹ്ബാസ് നദീമിനെ മാറ്റി പേസർ മുഹമ്മദ് സിറാജിന് അവസരം നൽകിയപ്പോൾ ഇങ്ങനെയൊരു അത്ഭുതം കാത്തിരിപ്പുണ്ടെന്ന് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്ടൻ വിരാട് കൊഹ്‌ലിയോ ടീമിന്റെ ആരാധകരോ കരുതിയിട്ടുണ്ടാവില്ല. ഈ സീസണിൽ മുമ്പുകളിച്ച മൂന്ന് മത്സരങ്ങളിലും നന്നായി തല്ലുകൊണ്ടിരുന്ന സിറാജ് ആ നാണക്കേടെല്ലാം ഒറ്റ മത്സരംകൊണ്ട് ഇല്ലാതാക്കി.പഞ്ചാബിനെതിരായ മത്സരത്തിൽ മൂന്നോവറിൽ 44 റൺസാണ് വഴങ്ങിയിരുന്നത്. അതുകൊണ്ടുതന്നെയാണ് സിറാജിന് വീണ്ടും അവസരം നൽകുന്നതിൽ പലരും മുഖം ചുളിച്ചത്. എന്നാൽ പവർ പ്ളേയിൽ ന്യൂബാൾ തന്നെ സിറാജിനെ ഏൽപ്പിക്കാൻ കൊഹ്‌ലി കാട്ടിയ ധൈര്യം താരത്തിന്റെ തലവര മാറ്റിയെഴുത്തിക്കളഞ്ഞു.
അബുദാബിയിൽ ക്രിസ് മോറിസിന്റെ മെയ്ഡനായ ആദ്യ ഓവറിന് ശേഷം സിറാജ് അടുത്തടുത്തപന്തുകളിൽ രാഹുൽ ത്രിപാതിയെയും നിതീഷ് റാണയെയും പുറത്താക്കിയാണ് ബാംഗ്ളൂരിന്റെ ഗർജനം തുടങ്ങിയത്.  നാലോവറിൽ വഴങ്ങിയത് എട്ടുറൺസ് മാത്രം. ആദ്യ മൂന്നോവറിൽ രണ്ട്റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. സിറാജിന്റെ ഐ.പി.എല്ലിലെ ഏറ്റവും മികച്ച പെർഫോമൻസ്.ഐ.പി.എൽ ചരിത്രത്തിൽ അടുത്തടുത്ത് രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന ആദ്യ ബൗളറായും സിറാജ് ചരിത്രം സൃഷ്ടിച്ചു. സിറാജാണ് മാൻ ഒഫ് ദ മാച്ച്.
ഹൈദരാബാദ് നഗരത്തിലെ ആട്ടോഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ്. സാമ്പത്തിക പരാധീനതകളിൽ വട്ടം കറങ്ങിയാണ് സിറാജ് ക്രിക്കറ്റിലേക്ക് വന്നത്. 2017 നവംബറിൽ ന്യൂസിലാൻഡിനെതിരെ രാജ്കോട്ടിൽ നടന്ന ട്വന്റി-20 മത്സരത്തിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ചെങ്കിലും ഒരു വിക്കറ്റാണ് നേടിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആസ്ട്രലിയയ്ക്ക് എതിരെ ഒരു ഏകദിനത്തിൽ കളിച്ചശേഷം പിന്നെ ഇന്ത്യൻ ടീമിലെത്തിയിട്ടില്ല.
2017ലാണ് ഇതിന് മുമ്പ് സിറാജ് ന്യൂബാൾ കൈകാര്യം ചെയ്തത്. സൺറൈസേഴ്സിനായി ഐ.പി.എല്ലിൽ അരങ്ങേറിയ വർഷമായിരുന്നു അത്.
ഫസ്റ്റ് ചേഞ്ച് ബൗളറായി എന്നെ എറിയിക്കാനായിരുന്നു നേരത്തേ പ്ളാൻ ചെയ്തിരുന്നത്. ഫീൽഡിംഗിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോഴാണ് വിരാട് ഭായ് ന്യൂബാൾ എടുക്കാൻ ആവശ്യപ്പെട്ടത്. ന്യൂബാൾ കൊണ്ട് നെറ്റ്സിൽ ധാരാളം പ്രാക്ടീസ് ചെയ്തിരുന്നതിനാൽ പതർച്ചതോന്നിയില്ല.
- മുഹമ്മദ് സിറാജ്