bihar-congress-office

പട്ന: ബീഹാറിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കോൺഗ്രസ് ആസ്ഥാനത്ത് റെയ്ഡ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് പണം പിടിച്ചെടുത്തത്.

കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. ആദായ നികുതി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. റെയ്ഡ് നടക്കുന്ന സമയത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ശക്തി സിംഗ് ഗോഹിലും, ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാലയും ഓഫീസിലുണ്ടായിരുന്നു. ഇരുവരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

ബി ജെ പി-ജെ ഡി യു സർക്കാരിന്റെ നിർദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നും, കോൺഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ശക്തി സിംഗ് ഗോഹിൽ ആരോപിച്ചു.പണം പിടിച്ചെടുത്തയാളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.