
തിരുവനന്തപുരം: ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക്. പരാതിക്കാരന് മുഴുവൻ തുകയും നൽകിക്കൊണ്ടായിരിക്കും ഒത്തുതീർപ്പ് നടത്തുക. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നൽകാമെന്ന് ഭാരത് ബയോടെക്നോളജീസ് ഉടമ വിജയൻ സന്നദ്ധത അറിയിച്ചതാേടെ നടപടികൾ വേഗത്തിലാക്കും. ഉടൻ തന്നെ ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് അറിയുന്നത്.
കേസ് ഒത്തുതീർപ്പാക്കുന്നതിന് രാഷ്ട്രീയ സമ്മർദ്ദവും ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കുമ്മനത്തെപ്പോലൊരു നേതാവ് കേസിൽപെടുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ബി ജെ പിയുടെ വിലയിരുത്തൽ. എത്രയും പെട്ടെന്ന് പ്രശ്നം തീർപ്പാക്കണമെന്ന് ആർ എസ് എസ് നേതൃത്വവും നിർദ്ദേശിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരൻ അടക്കം ഒൻപതു പേരെ പ്രതികളാക്കി ആറന്മുള പൊലീസാണ് കേസെടുത്തത്. പാലക്കാട് ഭാരത് ബയോ പൊളിമർ കമ്പനിയിൽ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറൻമുള സ്വദേശിയും കുമ്മനത്തിന്റെ മുൻ പി.എയുമായ പ്രവീൺകുമാർ 28.75 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ ഹരികൃഷ്ണനാണ് പരാതിക്കാരൻ. കുമ്മനം നാലാം പ്രതിയാണ്. പ്രവീൺകുമാറാണ് ഒന്നാം പ്രതി.
കമ്പനി നടത്തിപ്പുകാരൻ എന്ന് പരിചയപ്പെടുത്തിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, ബി.ജെ.പി എൻ.ആർ.ഐ സെൽ കൺവീനർ എൻ. ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് മറ്റ് പ്രതികൾ.സ്വദേശി തുണി ഉത്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന പാലക്കാട്ടെ പദ്ധതിക്കാണ് പ്രവീൺ പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പലപ്പോഴായി 35 ലക്ഷം രൂപ ഹരികൃഷ്ണൻ കൈമാറി.
ഷെയർ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ നൽകിയില്ല. കമ്പനി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി 500 രൂപയുടെ മുദ്രപ്പപത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്ക് ഹരികൃഷ്ണന് ഉറപ്പിനായി നൽകി. കമ്പനി തുടങ്ങാൻ പറ്റാതെ വന്നപ്പോൾ ഹരികുമാർ ഇടപെട്ടതിനാൽ 6.25 ലക്ഷം രൂപ പ്രവീൺ തിരിച്ചുകൊടുത്തിരുന്നു. ബാക്കി കിട്ടാതിരുന്നപ്പോഴാണ് പത്തനംതിട്ട പൊലീസ് ചീഫിന് പരാതി നൽകിയത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും മിസോറം ഗവർണർ ആയിരിക്കെ ശബരിമല സന്ദർശനത്തിനിടയിലും കുമ്മനത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രവീണും ഹരികൃഷ്ണനും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവീണിന്റേത് മികച്ച സംരംഭമെന്ന് കുമ്മനം അന്ന് പറഞ്ഞതിനെ തുടർന്നാണ് പണം നൽകിയതെന്നും പരാതിയിലുണ്ട്.