
കൊച്ചി : സ്വപ്നയെ മറയാക്കി സ്വർണക്കടത്തു നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാകാമെന്നും സ്വർണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ വ്യക്തമാക്കി.
സ്വർണക്കടത്തിൽ ഇ.ഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് വിശദീകരണം. ആദ്യമായാണ് ശിവശങ്കറിനെതിരെ ഇ.ഡി ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നത്.
സ്വപ്ന പൂർണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വർണക്കടത്തിലെ ലാഭം എത്തിച്ചേർന്നത് ശിവശങ്കറിനാണോയെന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവി വഹിക്കുന്നതിനാൽ സ്വപ്നയെ ഇതിന് മറയാക്കിയതാകാം. ഇക്കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു.
ഇ.ഡി കോടതിയിൽ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പോലും പറയാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ മറുപടി നൽകി. ശിവശങ്കറിനെതിരായ വാട്ട്സാപ്പ് സന്ദേശമടക്കമുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ ഇ.ഡി സമർപ്പിച്ചു. ഇത് ശിവശങ്കറിന്റെ അഭിഭാഷകൻ എതിർത്തെങ്കിലും തെളിവുകൾ പരസ്യമാക്കാനാവില്ലെന്നും അന്വേഷണത്തെ അതു ബാധിക്കുമെന്നും അഡി. സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
വാദം പൂർത്തിയായതിനെത്തുടർന്ന് 28നു വിധി പറയാൻ മാറ്റി. അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് അതുവരെ നിലനിൽക്കും.
ഇ.ഡിയുടെ വാദങ്ങൾ
 സ്വർണക്കടത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും ഗൂഢാലോചനയിൽ ശിവശങ്കറിനു പങ്കുണ്ട്
 മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ഇതിനായി വിനിയോഗിച്ചു
 ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കാണാൻ ശിവശങ്കറിനൊപ്പം പോയപ്പോൾ സ്വപ്നയുടെ പക്കലുണ്ടായിരുന്ന 30 ലക്ഷം രൂപയടക്കം സ്വർണക്കടത്തിൽ നിന്ന് ലഭിച്ച കമ്മിഷൻ
 ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല. ഉത്തരങ്ങൾ പലതും കള്ളമാണ്
കസ്റ്റംസിന്റെ വാദങ്ങൾ
 പ്രതിയല്ലെങ്കിൽ പിന്നെ മുൻകൂർ ജാമ്യം എന്തിനാണ് ?
 മുൻകൂർ ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനിടയാക്കും
 സാമ്പത്തിക കുറ്റ കൃത്യങ്ങളിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ല
ജീവിതം തകർത്തു: ശിവശങ്കർ
 സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് തൊട്ടുകൂടാത്തവനായി
 ഒൗദ്യോഗിക ജീവിതം തകർത്തു. സ്വകാര്യ ജീവിതം ഒരു പരിധി വരെ തകർത്തു
 ഹോട്ടലുകളിൽ മുറി ലഭിക്കുന്നില്ല. ആശുപത്രികൾ ചികിത്സ നൽകുന്നില്ല
 സ്വർണക്കടത്തുമായോ കള്ളപ്പണം വെളുപ്പിക്കലുമായോ ബന്ധമില്ല. ഒരു തെളിവും ഹാജരാക്കിയിട്ടില്ല
 സ്വപ്ന ജോയിന്റ് ലോക്കർ എടുത്തത് താൻ പറഞ്ഞിട്ടല്ല
 സ്വപ്നയ്ക്കൊപ്പം വേണുഗോപാലിന്റെ വീട്ടിൽ പോയതിന് തെളിവില്ല
 കസ്റ്റംസിനെ വിളിച്ചെന്ന ആരോപണം ശരിയല്ല
 നിരപരാധിത്വം തെളിയിക്കാൻ പരമാവധി സഹകരിച്ചു
 സമ്മർദ്ദം സഹിക്കാതെ വന്നപ്പോൾ തളർന്നുപോയി