
വാഷിംഗ്ടൺ: ശരീരത്തിന്റെ ഒരു പാതിയിൽ ആണ്, മറു പാതിയിൽ പെണ്ണ്. ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം 'അർദ്ധനാരീശ്വര സ്വഭാവമുള്ള' പക്ഷിയെ കണ്ടെത്തിയതിന്റെ അത്ഭുതത്തിലാണ്
അമേരിക്കയിലെ പവർമിൽ നേച്ചർ റിസർവിലെ കാർനെഗി മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററി.
'റോസ് ബ്രെസ്റ്റഡ് ഗ്രോസ്ബീക്ക്" എന്നാണ് ഈ പക്ഷിയുടെ പേര്.
സാധാരണ ഈ വിഭാഗത്തിൽപ്പെട്ട ആൺ പക്ഷികളുടെ ചിറകിന്റെ ഉൾഭാഗത്ത് പിങ്ക് നിറവും പെൺ പക്ഷികൾക്ക് ഓറഞ്ച് നിറവുമാണ്. എന്നാൽ ഈ പക്ഷിയുടെ ശരീരത്തിന്റെ പാതി പിങ്കും മറുപാതി ഓറഞ്ചുമാണ്.
തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് 'ബൈലാറ്ററൽ ഗൈനാൻഡ്രോമോർഫിസം എന്നാണ് ഈ ജനിതക വ്യതിയാനമാണ്' ആണും പെണ്ണും ചേർന്ന പക്ഷിയുടലിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. പക്ഷിക്ക് ഏകദേശം ഒരു വയസാണുള്ളത്.
പക്ഷികളുടെ മുട്ടയിലുണ്ടാകുന്ന ജനിതക മാറ്റമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്. പുരുഷ-സ്ത്രീ കോശങ്ങൾ ഒരു ഭ്രൂണത്തിന് രൂപം നൽകുന്നതാണിത്. പക്ഷിയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച തൂവൽ ഉപയോഗിച്ച് ഈ ജനിതക മാറ്റം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ സാധിക്കുമെന്ന് കാർനെഗി മ്യൂസിയം ഒഫ് നാച്ചുറൽ പ്രോഗ്രാം മാനേജർ ലിൻഡ്സെ പറഞ്ഞു. പത്ത് ലക്ഷത്തിൽ ഒന്ന് എന്ന നിലയ്ക്കാണ് ഇത്തരത്തിലുള്ള പക്ഷികളെ കാണാറുള്ളത്. ഇതുവരെ ഇത്തരത്തിലുള്ള അഞ്ച് പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.
പക്ഷിയുടെ ഇണ ചേരാനുള്ള കഴിവിനെ ഗൈനാൻഡ്രോമോർഫിസം ബാധിക്കും. ഇവയ്ക്ക് അണ്ഡാശയം ഉണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കിൽ അതിന് ആൺ ഇണയെ ആകർഷിക്കാനും പ്രത്യുത്പാദനം നടത്താനും സാധിക്കും.
- ആനി ലിൻഡ്സെ