kummanam-rajasekharan

പത്തനംതിട്ട: ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യേഗസ്ഥൻ വീണ്ടും പരാതിക്കാരന്റെ മൊഴിയെടുക്കും. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്. പരാതിക്കാരന്റെയും ആരോപണ വിധേയരായ കുമ്മനത്തിന്റെ മുൻ പി.എ പ്രവീൺ വി.പിളള, ന്യൂ ഭാരത് ടെക്നോളജി ഉടമ വിജയൻ എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളിൽ പരിശോധിക്കും.

പ്രതി ചേർത്തിരിക്കുന്ന ആരെയും പൊലീസ് ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. അതേസമയം കേസിൽ ചില ഒത്തുതീർപ്പ് ശ്രമങ്ങൾ ബി.ജെ.പി നടത്തിയെങ്കിലും പണം തിരികെ കിട്ടാതെ കേസിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പരാതിക്കാരനായ ഹരികൃഷ്‌ണൻ. പരാതിക്കാരന് നിരവധി പേരെ താൻ പരിചയപ്പെടുത്തി കൊടുത്തിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്റെ മുൻ പി.എയുമായ പ്രവീൺ വ്യക്തമാക്കി. എന്നാൽ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നാണ് പ്രവീൺ പറയുന്നത്. കുമ്മനം രാജശേഖരനെതിരെ കളള കേസെടുത്തുവെന്ന് ആരോപിച്ച് ബി.ജെ.പി ഇന്നലെ കരിദിനം ആചരിച്ചിരുന്നു.