
മുംബയ്: മുംബയിൽ കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം അഴുകിയ നിലയിൽ ആശുപത്രിയിലെ ടോയ്ലറ്റിൽ കണ്ടെത്തി. പതിനാല് ദിവസം മുമ്പ് കാണാതായ സൂര്യബാൻ യാദവിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ ക്ഷയ രോഗബാധിതനായിരുന്നു.
മുംബയിലെ സെവ്രിയിലെ ടി.ബി ആശുപത്രിയിൽ നിന്ന് ഈ മാസം നാലിനാണ് സൂര്യബാനെ കാണാതായത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ടോയ്ലറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയതിനാൽ മരിച്ചത് ആരാണെന്ന് വ്യക്തമായിരുന്നില്ല. വിശദമായ പരിശോധനയിലാണ് മരിച്ചത് സൂര്യബാനാണെന്ന് വ്യക്തമായത്.
ആശുപത്രി ബ്ലോക്കിലെ ടോയ്ലറ്റ് പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികൾ ഉപയോഗിക്കുന്നതുമായിട്ടും 14 ദിവസമായി മൃതദേഹം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നത് ദുരൂഹത ഉയർത്തുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. വാർഡിൽ ജോലി ചെയ്തിരുന്ന 40 ജീവനക്കാർക്ക് നോട്ടീസ് നൽകി. അതേസമയം, ടോയ്ലറ്റിൽ പോയപ്പോൾ ശ്വാസ തടസം അനുഭവപ്പെട്ട് സൂര്യബാൻ വീണതാകാമെന്നാണ് ആശുപത്രി ജീവനക്കാരുടെ വിശദീകരണം