murder-case

കൂത്തുപറമ്പ്: എസ്.ഡി.പി.ഐ പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കണ്ണവം ശിവജി നഗറിലെ ഗംഗ നിവാസിൽ അശ്വിൻ, കോളയാട് പാടിപ്പറമ്പിലെ സഖിൽ നിവാസിൽ കെ. രാഹുൽ, ചെണ്ടയാട് കുന്നുമ്മലിലെ പുള്ളിയുള്ള പറമ്പത്ത് മിഥുൻ, മൊകേരി വള്ളങ്ങാട്ടെ കരിപ്പാലിൽ ഹൗസിൽ യാഥവ് എന്നിവരെയാണ് തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, കണ്ണവം സി.ഐ.കെ സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലും വയനാട്, മലപ്പുറം ജില്ലകളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കൂത്തുപറമ്പ് പാലായിയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ചൂണ്ടയിലെ അമൽ രാജിനെയും റിഷലിനെയും ഗൂഢാലോചനയിൽ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമായ ചൂണ്ടയിൽ സ്വദേശികളായ അഞ്ജു നിവാസിൽ അമൽ രാജ്, ധന്യ നിവാസിൽ പ്രിബിൻ, അഷ്ന നിവാസിൽ ആഷിഖ് ലാൽ ഉൾപ്പെടെ കേസിൽ 5 പേർ നേരത്തെ പിടിയിലായിരുന്നു. ഇനി കേസിൽ ഒരാൾ കൂടി അറസ്റ്റിലാവാനുണ്ട്.

സലാഹുദ്ദീൻ സഞ്ചരിച്ച കാറിൽ മനപൂർവം ബൈക്കിടിച്ച് അപകടമുണ്ടാക്കിയ ആളാണ് അറസ്റ്റിലാകാനുള്ളതെന്ന് പൊലീസ് പറഞ്ഞു. അക്രമികൾ ഉപയോഗിച്ച നാല് വാളുകളും ഒരു കാറും ബൈക്കും അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ മാസം 8 നാണ് സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയത്. ചിറ്റാരിപ്പറമ്പിനടുത്ത ചുണ്ടയിൽ വച്ച് സലാഹുദ്ദീൻ സഞ്ചരിച്ച കാറിൽ ബൈക്ക് ഇടിച്ച ശേഷം അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.