
ഭോപ്പാല്‍: ഭാര്യമാർക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങിയ ഭര്‍ത്താവ് പൊലീസ് പിടിയിൽ. മദ്ധ്യപ്രദേശിൽ ഭോപ്പാലിലെ വിദിഷയിലാണ് സംഭവം നടന്നത്. തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്ത യുവാവിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കിടപ്പറ രംഗങ്ങള്‍ വിവിധ ആപ്പുകളിലൂടെയാണ് 24കാരനായ ഭർത്താവ് ലൈവ് സ്ട്രീം ചെയ്തത്. ദൃശ്യങ്ങൾ വിൽപ്പന ചെയ്തതിലൂടെ ലക്ഷങ്ങള്‍ സമ്പാാദിച്ചതായാണ് പൊലീസ് പറയുന്നത്.
രണ്ടാം ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, സ്വകാര്യതാ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവ് സാങ്കേതികവിദ്യയില്‍ അതീവ വിദഗ്ധനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പല ഡേറ്റിംഗ് ആപ്പുകളിലും ഇയാള്‍ അംഗമാണ്. ഇതിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളും ഇയാള്‍ക്ക് അറിയാം.
നൂറ് രൂപ മുതല്‍ പല നിരക്കുകളാണ് ഇയാള്‍ ലൈവ് ഷോയ്ക്ക് ഈടാക്കിയിരുന്നത്. ട്രയൽ ആയി ലൈംഗിക ദൃശ്യങ്ങൾ കാണുന്നതിന് നൂറ് രൂപയാണ് നിരക്ക്. തുടര്‍ന്ന് 500, 700, 1000 എന്നിങ്ങനെയും നിരക്കുകളുണ്ട്. സ്ത്രീകളുടെ മുഖം കാണിക്കുന്നതിനും കാണിക്കാത്തതിനും പ്രത്യേക നിരക്കാണ് ഈടാക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് ആറ് ലക്ഷം രൂപ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കിടപ്പറ രംഗങ്ങള്‍ ലൈവ് ചെയ്ത് ദിവസേന 3000 മുതല്‍ 4000 രൂപ വരെ സമ്പാദിച്ചിരുന്നതായും കണ്ടെത്തി. പ്രതിയുടെ ഒന്നാം ഭാര്യ ബംഗളുരു സ്വദേശിനിയാണ്. ഇവര്‍ നിലവില്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാൾ ഇവരെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. രണ്ടാം ഭാര്യ ഉത്തർപ്രദേശ് സ്വദേശിനിയാണ്.