 
തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യക്ഷരം നുകർന്നത് ആയിരക്കണക്കിന് കുരുന്നുകൾ. കൊവിഡ് ഭീതി ഉളളതിനാൽ കൂടുതൽ കുട്ടികളും ഇത്തവണ ആദ്യക്ഷരം കുറിച്ചത് വീടുകളിൽ തന്നെയായിരുന്നു. ക്ഷേത്രങ്ങളിലും മറ്റ് സാംസ്കാരിക കേന്ദ്രങ്ങളിലും കർശന നിയന്ത്രണങ്ങളോടെയായിരുന്നു എഴുത്തിനിരുത്തൽ ചടങ്ങ് നടത്തിയത്.പൊതുവിടങ്ങളിൽ വിദ്യാരംഭച്ചടങ്ങുകൾ കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നേരത്തേതന്നെ നിർദ്ദേശിച്ചിരുന്നു.
 
കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് പുലർച്ചെതന്നെ രക്ഷിതാക്കൾ കുട്ടികളുമായി എത്തിയിരുന്നു. പുലർച്ചയോടെ തന്ത്രിയാണ് എഴുത്തിനിരുത്ത് ആരംഭിച്ചത്. തിരക്ക് വളരെ കുറവായിരുന്നു.
 
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രം, ശാർക്കര ക്ഷേത്രം, പന്തളം നവരാത്രി മണ്ഡപം, പൂജപ്പുര സരസ്വതി മണ്ഡപം തുടങ്ങിയിടങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവാണ്. പലയിടങ്ങളിലും ഓൺലൈനായി ബുക്കുചെയ്തവർക്ക് മാത്രമാണ് വിദ്യാരംഭത്തിന് അവസരമുളളൂ.
 
പതിവിന് വിപരീതമായി മലയാള ഭാഷാ പിതാവിന്റെ ജന്മസ്ഥലമായ തിരൂർ തുഞ്ചൻ പറമ്പിൽ ഇത്തവണ വിദ്യാരംഭച്ചടങ്ങളുകൾ ഇല്ല. അതിനാൽ ആൾത്തിരക്കുമില്ല. പൂജയ്ക്കുവച്ച പുസ്തകൾ ഏറ്റുവാങ്ങാൻ എത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും മാത്രമാണ് ഇവിടെ എത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽപ്പേർ വിദ്യാരംഭച്ചടങ്ങുകൾക്ക് എത്തിയിരുന്നത് തിരൂർ തുഞ്ചൻ പറമ്പിലായിരുന്നു. ഇത്തവണ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് സാക്ഷ്യപത്രം, അക്ഷരമാല, ഹരിനാമകീർത്തനം എന്നിവ അയച്ചുകൊടുക്കുന്നുണ്ട്.
