ladak

ന്യൂഡൽഹി: ഏറ്റവും മോശം സാഹചര്യങ്ങളെപ്പോലും നേരിടാൻ സജ്ജമായിരിക്കണമെന്ന് സൈനികർക്ക് നിർദേശം നൽകി സി ഡി എസ് ജനറൽ ബിപിൻ റാവത്ത്. ലഡാക്ക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിപിൻ റാവത്തിന്റെ നിർദേശം. സൈനികരെ വിന്യസിക്കാനും അധികൃതർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നാവികസേനയുടെ മറൈൻ കമാൻഡോകളെ കിഴക്കൻ ലഡാക്കിൽ വിന്യസിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.ഇവിടങ്ങളിൽ വിന്യസിച്ച സൈനികർ ശൈത്യകാല വസ്ത്രങ്ങൾക്കും മാസ്‌കുകൾക്കുമായി കാത്തിരിക്കുകയാണ്. യു എസ് ആർമിയുടെ സ്വന്തം റിസർവ് സ്റ്റോക്കുകളിൽ നിന്ന് അവ നവംബർ ആദ്യ വാരത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഫ്രിക്കൻ തീരത്ത് പിഎൽഎ നാവികസേന വിന്യസിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിനുപകരം, ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ സൈന്യം ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.'ചൈനയുമായുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ചില സമയങ്ങളിൽ ചില അനിഷ്ട സംഭവങ്ങൾ സംഭവിക്കുന്നു.' - എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്.

കിഴക്കൻ ലഡാക്കിൽ സ്ഥിതി ഏത് സമയത്തും വഷളാകാൻ സാദ്ധ്യതയുള്ളതിനാൽ, ഏത് സാഹചര്യത്തിനും സായുധ സേന തയ്യാറായിരിക്കണം. ഉത്സവ സീസൺ ആഘോഷിക്കുമ്പോൾ ലഡാക്കിലെ സാഹചര്യം ആരും മറക്കരുതെന്ന് ഒരു സൗത്ത് ബ്ലോക്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്.