m-jayachandran

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയിൽ താൻ ഉണ്ടായിരുന്നെങ്കിൽ അവാർഡ് നൽകുക മറ്റുചിലർക്ക് ആയിരുന്നേനെയെന്ന് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. അവാർഡ് എപ്പോഴും ഒരു അവാർഡ് കമ്മിറ്റിയുടെ കാഴ്‌ചപ്പാടാണെന്നും, തന്റെ കാഴ്‌ച എന്നുപറഞ്ഞാൽ അ്തിൽ നിന്നൊക്കെ വ്യത്യസ്‌തമാണെന്നും ജയചന്ദ്രൻ പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖപരിപാടിയിലാണ് എം ജെ ഇക്കാര്യം വ്യക്തമാക്കിയത്.

എം ജയചന്ദ്രന്റെ വാക്കുകൾ-

'അവാർഡ് എന്നു പറയുന്നത് എപ്പോഴും ഒരു അവാർഡ് കമ്മിറ്റിയുടെ കാഴ്‌ചപ്പാടാണ്. എന്റെ കാഴ്‌ച എന്തെന്ന് പറഞ്ഞാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇറങ്ങിയ പാട്ടുകളിൽ ഏറ്റവും ഇഷ്‌ടപ്പെട്ടത് അമ്പിളിയിലെ ആരാധികേ എന്ന ഗാനമാണ്. അതിന്റെ മ്യൂസിക് കമ്പോസർ വിഷ്‌ണു വിജയ് വളരെയധികം കഴിവുള്ള ആളാണ്. ഞാൻ കമ്മിറ്റിയിലുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ആരാധികയ‌്ക്ക് കൊടുക്കും. കുമ്പളങ്ങി നൈറ്റ്‌സിന്റെ ബാക്ക് ഗ്രൗണ്ട് കമ്പോസിംഗിന് സുശിൻ ശ്യാമിന് കൊടുക്കുമായിരുന്നു. ഉയരെ എന്ന ചിത്രത്തിൽ ഗോപി സുന്ദർ ചെയ‌്ത നീ മുകിലോ എന്ന ഗാനവും വളരെ ഇഷ്‌ടപ്പെട്ടു. സിത്താരയാണ് പാടിയത്. ഇപ്പോൾ അവാർഡ് കിട്ടിയവരൊക്കെ അത് അർഹിക്കുന്നവർ തന്നെയാണ്, സംശയമില്ല'.