
ന്യൂഡൽഹി: കൊവിഡിന്റെ വരവും തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണും ഇന്റര്‍നെറ്റ് ഉപഭോഗം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് ആണ് രാജ്യത്ത് ബഹുഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത്. വിലക്കുറവില്‍ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ടെലികോം കമ്പനികള്‍ അവതരിപ്പിച്ചിരിക്കുന്നത് ഇന്റര്‍നെറ്റ് ഉപഭോഗം കൂട്ടുന്നതില്‍ പ്രധാനമാണ്. മാത്രമല്ല, ഇന്ത്യയാണ് ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ഏറ്റവും വിലക്കുറവുള്ള വിപണിയില്‍ ഒന്ന്.
അതേസമയം, മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നില അത്ര നല്ലതല്ല. ഏതെങ്കിലും സ്പീഡ് ടെസ്റ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ സ്പീഡ് ടെസ്റ്റ് നടത്തിയാല്‍ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. യൂട്യൂബ് വീഡിയോ 720p അല്ലെങ്കില്‍ 1080p ക്ലാരിറ്റിയിലേക്ക് മാറ്റുന്ന നിമിഷം ബഫറിംഗ് ആരംഭിക്കുന്നത് പലപ്പോഴും ടെലികോം കമ്പനികള്‍ അവകാശപ്പെടുന്ന മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നില്ല എന്നുള്ളതുകൊണ്ടാണ്. ഊക്ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്തംബറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 131-ാം സ്ഥാനം മാത്രമാണ്.
138 രാജ്യങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശരാശരി ആഗോള ഡൗണ്‍ലോഡ് സ്പീഡ് 35.26 എം.ബി.പി.എസ്സില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഡൗണ്‍ലോഡ് സ്പീഡ് 12.07 എം.ബി.പി.എസ് മാത്രമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ശരാശരി ആഗോള അപ്ലോഡ് സ്പീഡ് 11.22 എം.ബി.പി.എസ് ആണ്. ഇന്ത്യയിലിത് 4.3 എം.ബി.പി.എസ് മാത്രം.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നിലാണ്. 102-ാം സ്ഥാനത്തുള്ള ശ്രീലങ്കയില്‍ 19.95 എം.ബി.പി.എസ് ആണ് വേഗം. 116-ാം സ്ഥാനത്തുള്ള പാകിസ്ഥാനില്‍ 17.13 എം.ബി.പി.എസും, 117-ാം സ്ഥാനത്തുള്ള നേപ്പാളില്‍ 17.12 എം.ബി.പി.എസുമാണ് ആണ് മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്. ലിസ്റ്റില്‍ ഒന്നാമത് ദക്ഷിണ കൊറിയയാണ്. 121.00 എം.ബി.പി.എസാണ് ദക്ഷിണ കൊറിയയിലെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്.