
തിരുവനന്തപുരം : സംസ്ഥാന മെഡിക്കൽ പി.ജി കോഴ്സുകളിലേക്ക് കഴിഞ്ഞ വർഷം നടന്ന പ്രവേശനത്തിലെ സംവരണ വിഹിതം പിന്നാക്കക്കാർക്ക് ഇടിത്തീയായി. മുന്നാക്കക്കാർക്ക് ലഭിച്ചത് ചാകര. സംവരണ സീറ്റ് വിഭജനത്തിലെ കള്ളക്കളികളാണ് കാരണം.
2011ലെ സെൻസസ് പ്രകാരം, കേരളത്തിലെ 70 ശതമാനം വരുന്ന പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങൾക്ക് ആകെ ലഭിച്ചത് 9 ശതമാനം സംവരണം. 20 ശതമാനം മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനവും. പിന്നാക്ക വിഭാഗങ്ങളെ നേരത്തേ 9 ശതമാനത്തിൽ ഒതുക്കിയിരുന്നു. സർവീസ് ക്വാട്ടയെന്ന പേരിൽ 31 ശതമാനം സംവരണം ചട്ടവിരുദ്ധമായി മാറ്റിയതിന്റെ പേരിലായിരുന്നു
അനീതി. പിന്നീട്, സർവീസ് ക്വാട്ടയിൽ മാറ്റം വരുത്തിയെങ്കിലും, പിന്നാക്കക്കാരെ 9 ശതമാനത്തിൽ കുടുക്കിയിട്ടു. കഴിഞ്ഞ വർഷം മുതൽ പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കി. എന്നാൽ, പിന്നാക്കക്കാരുടെ സംവരണം ഇതിന് ആനുപാതികമായി ഉയർത്താൻ സർക്കാരോ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പോ തയ്യാറായില്ല. പകരം, മുൻ വർഷത്തെ പ്രോസ്പെക്ടസ് പിന്തുർടന്നു.
പിന്നാക്കക്കാർക്ക് മൊത്തം 427 സീറ്റിലെ 9 ശതമാനം (38 സീറ്റ്) നൽകിയപ്പോൾ, 297 മെരിറ്റ് സീറ്റിലെ പത്ത് ശതമാനം (31 സീറ്റ്) നൽകിയത് മുന്നാക്ക സംവരണത്തിന്. പത്ത് ശതമാനം സംവരണം (42 സീറ്റ്) പട്ടിക വിഭാഗക്കാർക്കും.
കഴിഞ്ഞ വർഷത്തെ മെഡി.
പി.ജി സീറ്റ് സംവരണം
ആകെ സീറ്റ്: 849
അഖിലേന്ത്യാ ക്വാട്ട:422
സംസ്ഥാന വിഹിതം:427
പിന്നാക്ക സംവരണം:38 ( 9%)
പട്ടിക വിഭാഗം:42 (10% )
മുന്നാക്ക സംവരണം: 31 (മെരിറ്റിലെ 10 %)
പിന്നാക്കക്കാർക്ക്
ലഭിച്ച ശതമാനം
ഈഴവ: 3
മുസ്ലിം:2
എൽ.സി:1
പിന്നാക്ക ഹിന്ദു:1
പിന്നാക്ക ക്രിസ്ത്യൻ:1
കുടുംബി:1
(വിശ്വകർമ്മജർക്കും ധീവരർക്കും പ്രത്യേക സംവരണം നിഷേധിച്ചു)
തിരിമറി ആവർത്തിക്കപ്പെടാം
പിന്നാക്കക്കാരായ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ ഉൾപ്പെടെ 27 ശതമാനം സംവരണം കേന്ദ്ര വിദ്യാഭ്യാസ സംരക്ഷണ നിയമം വ്യവസ്ഥ ചെയ്യുമ്പോൾ, കേരളത്തിലെ മെഡിക്കൽ പി.ജി സംവരണം 9 ശതമാനത്തിൽ ഒതുക്കുന്നത് നിയമവിരുദ്ധമാണ്. കഴിഞ്ഞ വർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന്
67 സീറ്റ് (20%) അധികം നൽകിയത് കഴിഞ്ഞ ദിവസം കേരളകൗമുദി പുറത്തു കൊണ്ടു വന്നിരുന്നു. ഇക്കൊല്ലത്തെ മെഡിക്കൽ, പി.ജി പ്രവേശനത്തിലും തിരിമറികൾ ആവർത്തിക്കാനാണ് നീക്കം.