cpm

ആലപ്പുഴ: മാരാരിക്കുളം കഞ്ഞിക്കുഴിയിൽ സി.പി.എം നേതാക്കളുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണർകാട് ലോക്കൽ സെക്രട്ടറി എം.സന്തോഷ്‌കുമാറിന്റെയും വീടുകളിൽ കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.

സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ താത്ക്കാലിക ഡ്രൈവറായിരുന്ന മുഖ്യപ്രതിയെ രണ്ട് വർഷം മുമ്പ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. പാർട്ടിക്കുളളിലെ ഭിന്നത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശത്രുതയുളള നേതാക്കളുടെ വീട്ടിൽ ആക്രമണം നടത്തുകയായിരുന്നു.

ഒരു വർഷം മുമ്പ് ഇതേ നേതാക്കളുടെ വീടുകളിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. അന്ന് ഇതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ താക്കീത് ചെയ്തിരുന്നു. ആ സംഭവത്തിൽ ഉൾപ്പെട്ടവരാണ് വീടുകൾ ആക്രമിച്ചതിന് ഇപ്പോൾ പിടിയിലായിരിക്കുന്നത്.