k-v-thomas

തിരുവനന്തപുരം: കെ.വിഞ്ഞ തോമസിനെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റാക്കി നിയമിച്ചു കൊണ്ടുളള പ്രഖ്യാപനം ഉടനുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാർട്ടിയിൽ കാര്യമായ സ്ഥാനമില്ലാതെ തുടരുകയായിരുന്നു കെ.വി. തോമസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അതുമല്ലെങ്കിൽ യു.ഡി.എഫ് കൺവീനർ എന്നിവയിൽ ഒന്നായിരുന്നു കെ.വി. തോമസിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനം. എന്നാൽ, ഹൈക്കമാൻഡ് പ്രഖ്യാപനം നീളുകയായിരുന്നു.

പുനഃസംഘടനയുടെ സമയത്ത് എം.ഐ. ഷാനവാസ് മരിച്ച ഒഴിവിൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.വി. തോമസിന്റ പേര് ഉയർന്നെങ്കിലും ഇരുഗ്രൂപ്പുകളും അനുകൂലിച്ചില്ല. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചു. തുടർന്ന് അരൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റ ചാർജ് ഏറ്റെടുത്ത കെ.വി. തോമസ് അവിടെ മികച്ച വിജയം സമ്മാനിച്ചിട്ടും പാർട്ടിയിൽ അർഹമായ സ്ഥാനമെന്ന ആവശ്യം നീളുകയായിരുന്നു.

കഴിഞ്ഞമാസം സെക്രട്ടറിമാരുടെയും ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് പത്തുപേരുടെയും പട്ടിക നൽകിയപ്പോഴും കെ.വി. തോമസിന്റ കാര്യത്തിൽ ഹൈക്കമാൻഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന അഭിപ്രായമായിരുന്നു കെ.പി.സി.സി നേതൃത്വം രേഖപ്പെടുത്തിയത്. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് എം.എം. ഹസൻ കൂടി വന്നതോടെ ഇക്കാര്യത്തിലുള്ള അതൃപ്തി കേരളത്തിന്റ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെയും സോണിയഗാന്ധിയെയും കെ.വി തോമസ് നേരിട്ട് അറിയിച്ചു. തുടർന്ന് ദേശീയനേതൃത്വത്തിന്റ കൂടി ഇടപെടലോടെയാണ് വർക്കിംഗ് പ്രസിഡ‍ന്റ് സ്ഥാനത്തേക്ക് കെ.വി. തോമസ് വരുന്നത്. തോമസിന്റ സേവനം സംസ്ഥാനതലത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റും ഹൈക്കമാൻഡിന് അടുത്തിടെ കത്ത് നൽകിയിരുന്നു.