
ന്യൂഡൽഹി: ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്നുമുള്ള ഏതുതരം ഭീഷണിയെയും നേരിടാൻ പിന്തുണ നൽകികൊണ്ട് ഇന്ത്യയുമായി അമേരിക്ക ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോഓപ്പറേഷൻ എഗ്രിമെന്റ് എന്ന ബി ഇ സി എ കരാർ ഒപ്പിട്ടു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ, ഉയർന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമഭൗമ മാപ്പുകളും ഇരുരാജ്യങ്ങളും ഇനി പങ്കുവയ‌്ക്കും. ഇന്ത്യഅമേരിക്ക 2+2 ചർച്ചകൾക്കു ശേഷമാണ് കരാറിൽ ഒപ്പുവച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പർ എന്നിവരാണ് ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.
എന്നാൽ പതിവുപോലെ ഇന്ത്യയുടെ നിർണായകമായ എല്ലാ പ്രതിരോധഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്ന ഒരാളുടെ സാന്നിധ്യം ചർച്ചയിൽ ആദ്യാവസാനം ഉണ്ടായിരുന്നു. മറ്റാരുമല്ല, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ തന്നെയായിരുന്നു ആ വ്യക്തിത്വം. മൈക്ക് പോംപിയോ അടങ്ങുന്ന അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥവൃന്ദത്തെ ഡോവലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. എന്നാൽ ആ സ്വീകരണത്തിനും ഉണ്ടായിരുന്നു ഒരു പ്രത്യേകത.
എൽബോ ബംബ്‌സ് ( കൈമുട്ടുകൾ കൂട്ടിമുട്ടിക്കുക) മാതൃകയിലാണ് ഡോവലും പോംപിയോയും പരസ്‌പരം അഭിവാദ്യം ചെയ‌്തത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോകത്തിലാകമാനം നേതാക്കൾ അഭിവാദ്യമർപ്പിക്കുന്നതിന് സ്വീകരിക്കുന്ന സുരക്ഷാ മാർഗങ്ങളിൽ ഒന്നാണ് എൽബോ ബംബ്‌സ്. ഭാരതത്തിന്റെ തന്നെ നമസ്‌തേയും ഇപ്പോൾ പലരാജ്യങ്ങളും അഭിവാദ്യത്തിനായി തിരഞ്ഞെടുത്തു വരുന്നുണ്ട്.