election

തിരുവന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് ചെലവായി പ്രതീക്ഷിക്കുന്നത് 180 കോടി രൂപയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തുന്ന 2 ലക്ഷത്തോളം ഉദ്യോഗസ്ഥർക്ക് മാത്രമായി മാസ്ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും ബൂത്തുകളിലേക്കുള്ള സാനിറ്റൈസറുകളും മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്നും വാങ്ങാൻ വേണ്ടി വരുന്ന തുക 12 കോടിയോളമാണ്. അതേ സമയം, കൊവിഡ് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി ചിലവ് ഇനിയും വർദ്ധിച്ചേക്കാമെന്ന് കമ്മീഷൻ പറയുന്നു.

നവംബർ11നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടാൻ സർവകക്ഷി യോഗം തീരുമാനിക്കുകയായിരുന്നു. ഡിസംബർ പകുതിയ്ക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച ചർച്ച പുരോഗമിയ്ക്കുകയാണ്. പോസ്റ്റൽ ബാലറ്റിനാവശ്യമായ പേപ്പർ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പൊലീസിനെ വിന്യസിക്കുന്നത് സംബന്ധിച്ച ചർച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഡി.ജി.പിയുമായി അടുത്താഴ്ച നടത്തും. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് കഴിയുമോ എന്നതാണ് ചർച്ചയിലെ മുഖ്യ വിഷയം. ഒറ്റഘട്ടമായി നടത്തുന്നതിൽ പൊലീസ് ബുദ്ധിമുട്ട് അറിയിക്കുകയാണെങ്കിൽ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തും.