
സിഞ്ചാർ: ഐസിസിന്റെ ക്രൂരതകൾക്ക് ഇരയായ ഒരുപാട് പേരിൽ ഒരുവളാണ് വടക്കൻ ഇറാഖിലെ സിഞ്ചാർ ജില്ലയിലെ ലൈല താലു എന്ന യസീദി യുവതി. അയൽവാസികളായ സുഹൃത്തുക്കളാണ് അവളുടെ വീട് ഐസിസിന് കാട്ടികൊടുത്തത്. 2014 ഓഗസ്റ്റ് മൂന്നിന് രാവിലെ ഏഴ് മണിക്ക് ലൈല, ഭർത്താവ് മർവാൻ, രണ്ട് മക്കളും പതിനായിരക്കണക്കിന് മറ്റ് യാസീദികളെ പോലെ രക്ഷപ്പെടാനായി വീട് വിട്ടിറങ്ങി.സിൻജാർ പർവതത്തിൽ അഭയം തേടാനായിരുന്നു പദ്ധതി.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഐസിസ് അവരെ പിടികൂടി. ഡസൻ കണക്കിന് യാസീദികളോടൊപ്പം ലൈലയേയും കുടുംബത്തെയും കൊണ്ടുപോയി. ഭർത്താവിനെ അവളിൽ നിന്നും വേർപെടുത്തി. ലൈലയെയും മക്കളെയും മറ്റുള്ളവരോടൊപ്പം മൊസൂളിന്റെ തെക്കുപടിഞ്ഞാറുള്ള ബാജ് ജില്ലയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പിന്നീട് താൽ അഫാറിലേക്ക് മാറ്റി. അവിടെ നടക്കുന്ന ദുരിതങ്ങളെല്ലാം ലൈല ഡയറിയിൽ കുറിച്ചിരുന്നു. രഹസ്യമായി ആ ഡയറി സൂക്ഷിക്കുകയും ചെയ്തു.
സ്ത്രീകളെയും കുട്ടികളെയും മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. ആവശ്യത്തിന് ഭക്ഷണം പോലും കൊടുത്തില്ലെന്ന് ലൈല പറയുന്നു. എട്ട് മാസത്തിനുശേഷം അവരെ സിറിയൻ നഗരമായ റാക്കയിലേക്ക് മാറ്റി. മൃഗങ്ങളോട് പെരുമാറും പോലെയായിരുന്നു അവർ തങ്ങളോടും പെരുമാറിയിരുന്നതെന്ന് ലൈല പറയുന്നു.
ദിവസങ്ങളോളം ജയിലിലിട്ടു. പിന്നെ റഖയിലെ അൽനൂർ പരിസരത്തുള്ള ഒരു അപ്പാർട്ട്‌മെന്റിലേക്ക് മാറ്റി. ഒരു ഐസിസ് ഭീകരന്റെ വീടായിരുന്നു അത്. ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിനാൽ കെട്ടിയിട്ട് ചാട്ടവാറ് കൊണ്ട് തല്ലി. അയാൾ മതിയാവോളം ബലാത്സംഗം ചെയ്തു. ആവശ്യം കഴിഞ്ഞപ്പോൾ മൊസൂളിൽ നിന്നുള്ള ഒരാൾക്ക് വിറ്റു. അയാൾ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്ന് ലൈല പറയുന്നു. ഗർഭിണിയാപ്പോൾ അലസിപ്പിച്ചു. അയാളും തന്നെ വേറെയൊരാൾക്ക് വിറ്റെന്ന് യുവതി പറയുന്നു.
'സ്പഗെറ്റി' എന്നായിരുന്നു അയാൾ തങ്ങളെ വിശേഷിപ്പിച്ചിരുന്നതെന്ന് ലൈല പറയുന്നു. ജീവിതകാലം മുഴുവൻ അടിമകളായി ജീവിക്കേണ്ടവരാണ് യസീദികൾ എന്നും മരണം അല്ലാതെ മറ്റൊന്നും തങ്ങൾ അർഹിക്കുന്നില്ല എന്നും നിരന്തരം അവർ പറഞ്ഞുകൊണ്ടിരുന്നു. 'എന്റെയും എല്ലാ യാസീദികളായ സ്ത്രീകളുടെയും കഷ്ടപ്പാടുകൾ എന്നിലൂടെ ലോകം മുഴുവൻ അറിയട്ടെ എന്ന് കരുതിയാണ് എന്റെ കഥ പറയുന്നത്. ഞങ്ങൾ അനുഭവിച്ച ദുരിതങ്ങൾ എല്ലാവരും അറിയണം.' അവൾ പറയുന്നു.