sivasankar-swapna-suresh

കൊച്ചി: സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാണെന്നും ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിന് ഇല്ലായിരുന്നുവെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തളളിയ കോടതി അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.

സ്വർണക്കടത്ത് കേസിൽ ശിവശങ്കർ പ്രതിയാണോ സാക്ഷിയാണോ എന്ന് അന്വേഷണ ഏജൻസികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. സ്വ‍ർണക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസിൽ അന്വേഷണ ഏജൻസികൾ ശിവശങ്കറിനെ പ്രതി ചേ‍ർത്തിട്ടുമില്ല. ഈ സാഹചര്യത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷ അംഗീകരിക്കാൻ കഴിയില്ല. മുൻ‌കൂർ ജാമ്യം അനുവദിച്ചാൽ അതു ചോദ്യം ചെയ്യലിനെ തടസ്സപ്പെടുത്തിയേക്കും. ഈ​ ഘട്ടത്തിൽ കോടതി അതിനു തയ്യാറല്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.

സംസ്ഥാന സ‍ർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായ എം. ശിവശങ്കർ സ്വപ്‌ന സുരേഷ് അടക്കമുള്ള ആളുകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കേണ്ടതായിരുന്നു. അന്വേഷണ ഏജൻസികൾക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് വേണു​ഗോപാലും സ്വപ്ന സുരേഷും നൽകിയ മൊഴികളിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാണ്. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകൾക്ക് ശിവശങ്കർ മേൽനോട്ടം വഹിച്ചതായി ഇതിലൂടെ മനസിലാവും. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിനില്ലെന്നും കോടതി നിരീക്ഷിച്ചു.

കുറ്റകൃത്യത്തിന്റെ വ്യാപ്‌തി കണക്കിൽ എടുക്കുമ്പോൾ ശിവശങ്കറിന് ജാമ്യത്തിന് അർഹതയില്ല. അതിനാൽ നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ട് ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തടസമില്ല. ശിവശങ്കറെ ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകൾ ഇ.ഡിയുടെ പക്കലുണ്ട്. ചോദ്യം ചെയ്യലുമായി ശിവശങ്കർ സഹകരിക്കണമെന്നും കോടതി പറഞ്ഞു.